തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ മരിച്ച 13 പേരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ വീട്ടിൽ അറുമുഖൻ (54), പാലക്കാട് കുമരനെല്ലൂർ മാടിപുറത്ത് വാസുദേവൻ (54), തൃശൂർ കുണ്ടന്നൂർ മുതുകാട്ടിൽ സുവിൻ (40) എന്നീ മൂന്ന് പേരെയാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് വിഷ്ണു, വിജീഷ് എന്നീ രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞതായാണ് വിവരം. അപകടസ്ഥലത്ത് നിന്നും 9 പേരുടെ മൃതദേഹം ലഭിച്ചിരുന്നു. മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം, ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഉടൻ തന്നെ തീരുമാനിക്കും.
അപകടത്തിൽ 13 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. പരിക്കേറ്റവരിൽ 13 പേർ മെഡിക്കൽ കോളേജിലെ ബേണിംഗ് ഐസിയുവിൽ ചികിത്സയിലാണ്. ഇതിൽ മൂന്നു പേർ സ്ത്രീകളാണ്. ഐസിയുവിൽ പ്രവേശിപ്പിച്ച 13 പേരിൽ അഞ്ചു പേരുടെ നില ഗുരുതരം. പടക്കപ്പുരയ്ക്ക് ലൈസൻസ് എടുത്ത മുണ്ടത്തിക്കോട് സതീശിൻ്റെ നില അതിഗുരുതരമാണ്. ഇയാൾക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. പ്രദേശത്ത് തുടർച്ചയായി സ്ഫോടനം ശബ്ദം കേൾക്കുകയും പുക ഉയരുന്നത് കാണുകയും ചെയ്തതോടെയാണ് നാട്ടുകാർ അപകടം മനസിലാക്കി ഓടിയെത്തുകയായിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് ആളൊഴിഞ്ഞ പ്രദേശത്താണ് താൽക്കാലികമായ പടക്കപ്പുര തയ്യാറാക്കിയിരുന്നത്.
പരിക്കേറ്റവരെ ചികിത്സിക്കാൻ കൂടുതൽ ആരോഗ്യ വിദഗ്ദ്ധൻ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ നിന്നും തൃശൂർ ജില്ലയിലെ മറ്റ് സ്ഥാപനങ്ങളിൽ നിന്നുമാണ് ആരോഗ്യ വിദഗ്ദ്ധൻ എത്തിയിരിക്കുന്നത്.വിവിധ വകുപ്പ് മന്ത്രിമാരും സ്ഥം എംഎൽഎ എംപിമാരും തൃശൂരിലെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജ് കൂടി എത്തിയ ശേഷം അവലോകന യോഗം ചേരും.
പ്രദേശത്തെ വെളിച്ചക്കുറവിനെ തുടർന്ന് അപകട സ്ഥലത്തെ തെരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെ 6 മണിക്ക് തെരച്ചിൽ പുനരാരംഭിക്കും. അപകട സ്ഥലത്തെ കുളങ്ങളും കിണറുകളും നാളെ സ്‌കൂബ ടീം വീണ്ടും പരിശോധിക്കും. ഡ്രോൺ, റോബോർട്ട്, കെഡാവർ ഡോഗ്, ഉൾപ്പെടെയുള്ള പരിശോധനകൾ നാളെ നടക്കും. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ് കൺട്രോൾ റൂം ആയി പ്രവർത്തിക്കും.