ഇടുക്കി ജില്ലാ ആശുപത്രയിൽ 70 വർഷം പഴക്കമുള്ള മേൽക്കൂര പൊളിഞ്ഞ കെട്ടിടം, ഏതുസമയവും നിലം പൊത്തുമെന്ന അവസ്ഥയിലാണ്. കെട്ടിടം അൺ ഫിറ്റാണെന്ന് ജില്ലാ പഞ്ചായത്ത് സാക്ഷ്യപെടുത്തി നൽകാത്തതിനാലാണ് കെട്ടിടം പൊളിച്ച് നീക്കാൻ കഴിയാത്തതെന്ന് ആശുപത്രി അധികൃതർ പറയുന്നു. പൊലീസ് എയ്ഡ്പോസ്റ്റ് പ്രവർത്തിക്കുന്നതും അപകടാവസ്ഥയിലായ ഈ കെട്ടിടത്തിലാണ്.
നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ദിനംപ്രതി വന്നുപോകുന്ന തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലാണ് ഈ അപകടക്കാഴ്ച. 70 വർഷം പഴക്കമുള്ള കെട്ടിടം ഉപയോഗ ശുന്യമായിട്ട് ഒരു വർഷം പിന്നിട്ടു. എട്ട് മാസം മുമ്പ് തന്നെ കെട്ടിടം പരിശോധിച്ച് അൺ ഫിറ്റ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ജില്ലാ പഞ്ചായത്തിനോട് ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു.
എന്നിട്ടും അനങ്ങപ്പാറ നയത്തിലാണ് ജില്ലാപഞ്ചായത്ത് . നിലവിൽ കെട്ടത്തിലേയ്ക്ക് ആരും പ്രവേശിക്കാതിരിക്കാൻ കയർ കെട്ടിത്തിരിച്ചിരിക്കുകയാണ്. ഈ കെട്ടിടത്തിന് സമീപത്താണ് ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ്ങും. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിർപ്പില്ലാത്തിനാലാണ് ഒരു ഭാഗം എയ്ഡ് പോസ്റ്റ് ആയി ഉപയോഗിക്കാൻ അനുമതി നൽകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
അപകടങ്ങൾ ക്ഷണിച്ചുവരുത്താതെ എത്രയും വേഗം പഴയ കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടി ജില്ലാ പഞ്ചായത്തും ആശുപത്രി അധികൃതരും സ്വീകരിക്കണമെന്ന് ആശുപത്രിയിൽ എത്തുന്നവർ ആവശ്യപ്പെടുന്നു.