കോഴിക്കോട്: താമരശേരിയിൽ മരിച്ച ഒൻപത് വയസുകാരിക്ക് അമിബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച റിപ്പോർട്ട് പുറത്ത്. കോഴിക്കോട് മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗമാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ നട്ടെല്ലിൽ നിന്നും സ്വീകരിച്ച സാമ്പിളാണ് പരിശോധിച്ചത്. അതേസമയം, ഇൻഫ്ലുവൻസ എ വൈറൽ ന്യുമോണിയയാണ് മരണകാരണം എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 14നാണ് താമരശേരി കോരങ്ങാട് സ്വദേശി ഒൻപത് വയസുകാരി അനയ മരിച്ചത്. കടുത്ത പനിയെത്തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിയ കുട്ടിയെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ യാത്രാമധ്യേ കുട്ടി മരിച്ചു.
അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കുടുംബം നിയമനടപടിയിലേക്ക് നീങ്ങുകയാണ്. അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം അല്ല, ഇൻഫ്ലുവൻസ എ വൈറൽ ന്യുമോണിയയാണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നിയമ നടപടി. കുടുംബം താമരശേരി ഡിവൈഎസ്‌പിക്ക് പരാതി നൽകി.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് കൃത്യമായി ചികിത്സ ലഭിക്കാത്തതാണ് മരണ കാരണമെന്ന് കുടുംബം തുടക്കം മുതൽ തന്നെ ആരോപിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് പനി മൂര്‍ച്ഛിച്ച് മരണം സംഭവിച്ചതിലെ ദുരൂഹതയാണ് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കാക്കിയത്. എന്നാൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണ് മരണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ കുടുബത്തെ അറിയിച്ചത്. കഴിഞ്ഞ ദിവസം പുറത്തു വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇൻഫ്ലുവൻസ എ മൂലമുള്ള വൈറൽ ന്യുമോണിയ ബാധിച്ചാണ് അനയ മരിച്ചതെന്നുള്ള വിവരം പുറത്തു വന്നത്.