

പാലക്കാട്: നാലു പതിറ്റാണ്ടുകാലം പിതാവ് ഉപയോഗിച്ചിരുന്ന വാഹനം തേടിയുള്ള ഒരു മകൻ്റെ യാത്ര ഒടുവിൽ വിജയം കണ്ടു. ഒരുപാട് നാളത്തെ അന്വേഷണങ്ങൾക്ക് ഒടുവിൽ പിതാവിന്റെ ഓർമ്മകൾ ഇരമ്പുന്ന ബുള്ളറ്റ് തിരികെ എത്തിച്ചിരിക്കുകയാണ് ഒറ്റപ്പാലം സ്വദേശിയായ സായി കിരൺ.
1985ലാണ് സായികിരണിൻ്റെ പിതാവ് ഗംഗാധരൻ ഉപയോഗിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് 9300 രൂപയ്ക്ക് വിറ്റത്.1987 ൽ പിതാവ് മരണപ്പെട്ടു. വിറ്റു പോയെങ്കിലും അച്ഛന് ആ ബുള്ളറ്റിനോടുള്ള വൈകാരിക അടുപ്പം സായിയുടെ മനസ്സിൽ തങ്ങിനിന്നു. അച്ഛന്റെ മരണശേഷവും ആ ബുള്ളറ്റ് തേടിയുള്ള സായിയുടെ യാത്ര തുടർന്നു. പോയ വഴികളിൽ ഒരു തുമ്പും കിട്ടാതെ വന്നതോടെ ലക്ഷ്യം പാതിവഴിയിൽ ഉപേക്ഷിച്ചു. എന്നാൽ ഇന്ന് പാലപ്പുറം പത്തൂർ വളപ്പിൽ വീട്ടുമുറ്റത്ത് പഴയ പ്രതാപത്തോടെ ആ ബുള്ളറ്റ് എത്തിയിരിക്കുകയാണ്.
അടുത്തിടെ കുടുംബാംഗങ്ങൾ ബുള്ളറ്റിന്റെ അരികിൽ നിൽക്കുന്ന പഴയൊരു ഫോട്ടോ ശ്രദ്ധയിൽപ്പെട്ടതാണ് വണ്ടി കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വീണ്ടും ഊർജ്ജം പകർന്നത്. തെരച്ചിലിന് സഹായിയായി സഹോദരപുത്രൻ അശ്വിനും സായിക്കൊപ്പം കൂടി.
ആർ.ടി.ഒ ഓഫീസുകൾ കേന്ദ്രീകരിച്ച് അശ്വിൻ നടത്തിയ അന്വേഷണത്തിനൊടുവിൽ വണ്ടി കോഴിക്കോട്, കാപ്പാട് സ്വദേശിയായ അമലിന്റെ കൈവശമാണെന്ന് കണ്ടെത്തി. സമൂഹമാധ്യമങ്ങളിലൂടെ അമലിനെ കണ്ടെത്തി സായ് കിരൺ തന്റെ ആഗ്രഹം അറിയിച്ചപ്പോൾ, അച്ഛനോടുള്ള വൈകാരികമായ അടുപ്പം മനസ്സിലാക്കിയ അമൽ സന്തോഷത്തോടെ വണ്ടി വിട്ടുനൽകാൻ സമ്മതിക്കുകയായിരുന്നു.
പഴയ ബുള്ളറ്റിലെ പുതിയ ഭാഗങ്ങളെല്ലാം മാറ്റി, പഴയ രൂപത്തിലാക്കി വാഹനം സായ് കിരൺ റീസ്റ്റോർ ചെയ്തു. 41 വർഷത്തിന് ശേഷം അച്ഛന്റെ ഓർമ്മകൾ ഇരമ്പുന്ന ആ ശബ്ദം വീണ്ടും കേൾക്കുന്നതിന്റെ സന്തോഷത്തിലാണ് കുടുംബം.