

ജൂണ്‍ 19- ഇന്ന് വായനാ ദിനം. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി. എന്‍. പണിക്കരുടെ ചരമദിനമാണ്. വായനാ ദിനമായി ആചരിക്കുന്നത്. എല്ലാ കാലത്തും മനുഷ്യന്റെ നവീകരണത്തിനും പ്രതിരോധത്തിനും കരുത്തുപകരുന്നതില്‍ വായനയുടെ പ്രാധാന്യം വലുതാണ്. വായനാദിനവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ഒരു കഥയാണ് കാസര്‍ഗോഡ് നിന്ന് പറയാനുള്ളത്. മഞ്ചേശ്വരം ഉദ്യാവര്‍ മാടയിലെ സുരേന്ദ്രന്‍ കോട്ടിയുടെ ചായക്കട-വായനശാലയെക്കുറിച്ചാണ് ആ കഥ.
ചായകടയില്‍ ചെന്നാല്‍ എന്തു കിട്ടും ചായയും പലഹാരങ്ങളും എന്ന മറുപടിക്ക് പകരം പുസ്തകങ്ങളും എന്ന് തന്നെ ഉറപ്പിച്ച് പറയാം. കാസര്‍ഗോഡ് മഞ്ചേശ്വരം ഉദ്യാവര്‍ മാടയിലെ സുരേന്ദ്രന്‍ കോട്ടിയാറിന്റെ കടയില്‍ നിന്ന് നിങ്ങള്‍ക്ക് സൗജന്യമായി വായിക്കാന്‍ ഏത് തരം പുസ്തകളും ലഭിക്കും. ദേശീയപാതയോട് ചേര്‍ന്ന പ്രസിദ്ധമായ മഞ്ചേശ്വരം ഉദ്യാവര്‍ മാട ക്ഷേത്രത്തിന് സമീപത്തെ ഒരു ചെറിയ ചായക്കട ഇന്ന് ദേശത്തിന്റെ കൂടെ അഭിമാനമാണ്.
ചായക്കടയും ജ്യൂസ് സെന്ററും എല്ലാം ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന സുരേന്ദ്രന്‍ കോട്ടിയാര്‍ 56 കാരന്റെ ഉപജീവനമാണിത്. എന്നാല്‍ കടയ്ക്കുള്ളില്‍ തിങ്ങി നിരങ്ങി പുസ്‌കങ്ങളുടെ ഷെല്‍ഫുകള്‍ കടയിലെ കച്ചവട സാധനങ്ങളെ തള്ളി പുറത്താക്കിയിരിക്കുന്നു. വിവിധ ഭാഷയിലുള്ള ഈ പുസ്തക ശേഖരം പതിനായിരം കടന്നു കഴിഞ്ഞു. മലയാളവും കന്നടയും ഇംഗ്ലീഷുമാണ് പ്രധാനമായും ഉളത്. അതുകൊണ്ട് തന്നെ ചായ കുടിക്കാന്‍ മാത്രമല്ല സുരേന്ദ്രന്‍ കോട്ടിയാറിന്റെ കടയിലേക്ക് ആളുകള്‍ എത്തുന്നത്. ഇഷ്ട പുസ്തകങ്ങള്‍ തേടിയുമാണ്.
ചായക്കടയുടെ അകത്ത് കയറിയ ആരും ആദ്യം അമ്പരന്ന് പോകും. അത്രയേറെ പുസ്തങ്ങള്‍ ശാസ്ത്രം, ജീവചരിത്രങ്ങള്‍ ആത്മകഥകള്‍ , തത്വശാസ്ത്ര കൃതികള്‍, ഫോക്ക്ലോര്‍ ഗ്രന്ഥങ്ങള്‍, ചെറുകഥകള്‍, നോവലുകള്‍ യാത്രാവിവരണങ്ങള്‍, പുരാണകഥകള്‍, തുടങ്ങി ഒരു എ ഗ്രേഡ് ലൈബ്രറിയെ വെല്ലുന്ന രീതിയിലാണ് സുരേന്ദ്രന്റെ പുസ്തകശേഖരം.
കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനത്തില്‍ ചെലവുകള്‍ കഴിഞ്ഞുള്ള ബാക്കി തുക ബാക്കി തുക പുതിയ പുസ്തകങ്ങള്‍ വാങ്ങാനാണ് സുരേന്ദ്രന്‍ ചെലവഴിക്കുന്നത്. ''മറ്റൊരു സമ്പാദ്യവും ഞാന്‍ ഉണ്ടാക്കിയിട്ടില്ല'' എന്നാണ് സുരേന്ദ്രന്റെ പറച്ചില്‍. കടയിലെ പുസ്തകങ്ങള്‍ വായിക്കാന്‍ ആരുടെയും പ്രത്യേക അനുമതി ആവശ്യമില്ല സ്വതന്ത്രമായി പുസ്തകങ്ങള്‍ എടുത്ത് വായിക്കാം. ഔദ്യോഗിക പരിവേഷമില്ലാത്ത ഇത്തരം വായനശാല പ്രവര്‍ത്തകരാണ് ഭാവിയിലെ വായനയെ മൂല്യവത്താക്കുന്നത്.