

പത്തനംതിട്ട: അവയവദാനത്തിലൂടെ അഞ്ച് പേർക്ക് പുതുജീവൻ നൽകി യാത്രയായ ആലിൻ ഷെറിൻ്റെ മാതാപിതാക്കൾ വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്നതായി മുത്തച്ഛൻ റെജി സാമുവേൽ. തങ്ങൾക്കെതിരെ മോശം കമന്റുകൾ ഇടുന്ന ആളുകളെ ഓർത്താണ് ദുഃഖമെന്ന് റെജി സാമുവേൽ പറഞ്ഞു. തൻ്റെ മകനും മകളും പരസ്യത്തിനു വേണ്ടിയല്ല കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്തത്. അവർക്ക് റീച്ച് കിട്ടാൻ വേറെ എന്തെല്ലാം മാർഗങ്ങളുണ്ടെന്നും ഇത് മലയാളിക്ക് ചേർന്നതല്ലെന്നും റെജി സാമുവേൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാത്തിൽ അവയവദാനത്തെ പറ്റി പരാമർശിച്ചതിൽ സന്തോഷമെന്നും ആലിൻ്റെ കുടുംബം പറഞ്ഞു. മറ്റുള്ളവർക്ക് പ്രയോജനകരമാകുന്ന രീതിയിൽ പ്രധാനമന്ത്രി സംസാരിച്ചുവെന്ന് റെജി സാമുവേൽ പറഞ്ഞു.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിൻ ഷെറിൻ എബ്രഹാമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകീർത്തിച്ചിരുന്നു. തൻ്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിലാണ് മോദി കുഞ്ഞ് ആലിനെ പരാമർശിച്ചത്. അവയവദാനത്തിന്റെ അവബോധം വർധിപ്പിച്ചു കൊണ്ടാണ് ആലിൻ യാത്രയായതെന്ന് മോദി പറഞ്ഞു. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നതിനേക്കാൾ ദുഃഖം മറ്റൊന്നില്ല, ആഴമേറിയ ദുഃഖത്തിന് ഇടയിലും ആലിൻ വിട പറയുന്നത് മറ്റുള്ളവർക്ക് ജീവൻ നൽകി കൊണ്ടാണ്. തീരാവേദനയ്ക്കിടയിലും സ്വന്തം കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആ മാതാപിതാക്കള്‍ തീരുമാനിച്ചു. അതൊരു പ്രതീക്ഷയാണെന്ന് മോദി പറഞ്ഞു. ആലിനിലൂടെ വൈദ്യശാസ്ത്ര ഗവേഷണത്തിനും ഉത്തേജനം ലഭിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
അവയവദാനത്തിലൂടെ ചരിത്രമായി മാറിയ പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിൻ അഞ്ചു പേർക്ക് പുതുജീവൻ നൽകിയാണ് വിടപറഞ്ഞത്. കുട്ടിയുടെ രണ്ട് വൃക്കകൾ കരൾ, ഹൃദയ വാൾവ്, കോർണിയ എന്നിവയാണ് ദാനം ചെയ്ത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖരോടൊപ്പം കേരളമൊന്നാകെ കണ്ണീരോടെയാണ് ആലിനെ യാത്രയാക്കിയത്.