എറണാകുളം: നടിയെ അക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് വിധിക്കും. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറ് പേരാണ് കേസിലെ പ്രതികൾ. പ്രതിപ്പട്ടികയിലുണ്ടായിരുന്ന നടൻ ദിലീപ് അടക്കം നാല് പേരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണാ കോടതി വെറുതെ വിട്ടിരുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് പ്രതികൾക്ക് ശിക്ഷ വിധിക്കുന്നത്. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം എന്ന വടിവാൾ സലീം, പ്രദീപ് എന്നിവരാണ് ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ. ഇവർ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജാമ്യം റദ്ദാക്കി തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചിരുന്നു. ആറുപേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
കൂട്ട ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ശീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ജീവപര്യന്തം തടവോ അല്ലെങ്കിൽ 20 വർഷം കഠിന തടവോ ശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. ശിക്ഷയിൻമേൽ പ്രതികൾക്ക് പറയാനുള്ളത് ആദ്യം കോടതി കേൾക്കും. പ്രതിഭാഗം അഭിഭാഷകരുടെയും വാദം കേട്ട ശേഷം പ്രോസിക്യൂഷൻ വാദം ആരംഭിക്കും. തുടർന്നായിരിക്കും പ്രതികൾക്കായുള്ള ശിക്ഷ വിധിക്കുക.
ആക്രമണത്തിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെ തുടർന്ന് ദീലിപിനെതിരെ പൾസർ സുനിക്കുള്ള എല്ലാ കുറ്റവും ചുമത്തിയാണ് പൊലീസ് കേസ്വനേഷിച്ചത്. എന്നാൽ ഈ കുറ്റങ്ങൾ തെളിയിക്കാനാവശ്യമായ തെളിവകുൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെ വിട്ടത്.