

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് അതിജീവിത. ഈ വിധി പലരേയും ഒരുപക്ഷേ, നിരാശപ്പെടുത്തിയിരിക്കാം, എന്നാൽ, എനിക്ക് ഇതിൽ അത്ഭുതമില്ലെന്നായിരുന്നു അവരുടെ പ്രതികരണം. ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരേയും നന്ദിയോടെ ചേർത്തുപിടിക്കുന്നു എന്നും അതിജീവിത കുറിച്ചു.
നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ല എന്ന് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് നൽകിയതിന് നന്ദി. കേസിൽ തൻ്റെ അടിസ്ഥാന അവകാശം സംരക്ഷിക്കപ്പെട്ടില്ല. കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ട എന്ന് രാജിവെച്ച പ്രോസിക്യൂട്ടർമാർ പറഞ്ഞു. നിതീപൂർവമായ വിചാരണയ്ക്കായി ജഡ്ജിയെ മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. എന്നാൽ പ്രതിഭാഗം ജഡ്ജിക്കായി രംഗത്ത് വന്നതോടെ എല്ലാം വ്യക്തമായെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
"ഒന്നാം പ്രതി എൻ്റെ പേഴ്‌സണൽ ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാൾ എൻ്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല," അതിജീവിത പോസ്റ്റിൽ കുറിച്ചു.