
കൊച്ചി: അശ്ലീല ചിത്രത്തിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന കേസിൽ നടി ശ്വേത മേനോൻ ഹൈക്കോടതിയിലേക്ക്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും. തനിക്കെതിരായി പരാതിക്കാരൻ നൽകിയ ക്ലിപ്പുകൾ സെൻസർ ചെയ്ത സിനിമകളിലേതെന്നും ശ്വേത കോടതിയെ അറിയിക്കും. കുടുംബചിത്രങ്ങളിൽ അഭിനയിക്കുന്ന നടിയാണ് താനെന്നും ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും ശ്വേത അറിയിക്കും.
കഴിഞ്ഞ ദിവസമാണ് മാര്‍ട്ടിന്‍ മേനാച്ചേരി എന്ന വ്യക്തിയുടെ പരാതിയിൽ ശ്വേത മേനോനെതിരെ കേസെടുത്തത്. അശ്ശീല ചിത്രത്തില്‍ അഭിനയിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിൽ ശ്വേത മേനോൻ്റെ ദൃശ്യങ്ങൾ പോൺ സൈറ്റുകളിലടക്കമുണ്ടെന്ന പരാമർശമുണ്ട്. എന്നാൽ പോൺസൈറ്റുകളിൽ ചിത്രം കടന്നുവന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ശ്വേത ഹൈക്കോടതിയോട് ആവശ്യപ്പെടും.
ശ്വേത മേനോന്‍ സിനിമയിലും പരസ്യങ്ങളിലും നഗ്നതയോടെ അശ്ലീല രംഗങ്ങള്‍ അഭിനയിച്ച് സോഷ്യല്‍ മീഡിയയും പോണ്‍ സൈറ്റ് വഴിയും പബ്ലിഷ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച നടി സെക്‌സ് സിനിമാ നടിയാണെന്ന കുപ്രസിദ്ധി ദുരുപയോഗം ചെയ്ത് കച്ചവടം നടത്തി വരുമാനം ഉണ്ടാക്കുകയാണെന്നും പരാതിക്കാരന്‍ പറയുന്നു.
കാമസൂത്രയുടെ പരസ്യം, രതി നിര്‍വേദം, പാലേരി മാണിക്യം, കളിമണ്ണ് എന്നീ സിനിമകള്‍ എന്നിവയില്‍ അഭിനയിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി. കോടതി നിര്‍ദേശ പ്രകാരമാണ് നിലവിൽ ശ്വേതക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്ടിലെ അഞ്ചും മൂന്നും വകുപ്പുകള്‍ പ്രകാരവും ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളി ആക്ടിലെ 67(എ) വകുപ്പ് പ്രകാരവുമാണ് കേസ്.