''വലിയ ശബ്ദം കേട്ട് ഓടി ചെന്നപ്പോഴേക്കും എല്ലാം ഇടിഞ്ഞ് താഴ്ന്നിരുന്നു; ചേച്ചിയുടെ സൗണ്ട് മാത്രമാണ് പുറത്ത് കേട്ടത്''
ഇടുക്കി: അടിമാലി മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട ബിജുവിൻ്റെ കുടുംബം ന്യൂസ് മലയാളത്തോട്. ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞാണ് ബിജുവും ഭാര്യയും വീട്ടിൽ നിന്നും ഇറങ്ങിയത്. അവർ രണ്ടുപേർ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. ആര്യ എന്നാണ് മകളുടെ പേര്. കൊച്ച് കോട്ടയത്ത് നേഴ്സിങ്ങിന് പഠിക്കുകയാണ് എന്നും സന്ധ്യയുടെ പിതാവ് പറഞ്ഞു. സന്ദീപ് എന്ന പേരിൽ ഇവർക്ക് ഒരു മകൻ കൂടി ഉണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് കാൻസർ ബാധിച്ച് സന്ദീപ് മരിച്ചതെന്നും പിതാവ് പറഞ്ഞു.
വലിയ ശബ്ദം കേട്ട് ഓടി ചെന്നപ്പോഴേക്കും എല്ലാം ഇടിഞ്ഞ് താഴ്ന്നിരുന്നുവെന്ന് സഹോദരൻ്റെ ഭാര്യ പറഞ്ഞു. ഭക്ഷണം കഴിച്ചിട്ട് വരാമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. അവർ ഇറങ്ങി ഒരു 20 മിനിറ്റ് ആകുമ്പോഴെക്കും വലിയ ശബ്ദം കേട്ടു. ആ സമയത്ത് വൈദ്യുതി ഇല്ലായിരുന്നു. അവിടെ ഓടി ചെന്നപ്പോഴേക്കും എല്ലാം ഇടിഞ്ഞ് താഴ്ന്നിരുന്നു.
ആ പരിസരമാകെ പൊടിപടലങ്ങൾ നിറഞ്ഞിരുന്നു. ഉടനെ അടുത്തുള്ളവരേയും എമർജൻസി നമ്പറിലേക്ക് വിളിക്കുകയും ചെയ്തുവെന്നും സഹോദരി പറഞ്ഞു. ചേച്ചിയുടെ ശബ്ദം മാത്രമാണ് ഉള്ളിൽ നിന്ന് കേട്ടത്. ചേട്ടൻ്റെ സൗണ്ട് കേൾക്കുന്നതേ ഉണ്ടായില്ലെന്നും സഹോദരി ന്യൂസ് മലയാളത്തോട് പറഞ്ഞു.
അപടസ്ഥലത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. അപകടം ഉണ്ടായ പ്രദേശത്ത് ഇനിയും 50 അടിയോളം മണ്ണ് തള്ളിനിൽക്കുന്ന സ്ഥിതിയുണ്ട്. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായാൽ കൂടുതൽ വീടുകളെ അത് ദോഷകരമായി ബാധിക്കും. വളരെ ആശങ്കയോടെയാണ് കഴിയുന്നതെന്നും നാട്ടുകാർ പറഞ്ഞു.
ഉന്നതിയിലെ ആളുകൾ മണ്ണിടിച്ചിൽ ഭീതിയെ തുടർന്ന് വീട്ടുസാധനങ്ങൾ എല്ലാം എടുത്ത് മറ്റു സ്ഥലങ്ങളിലേക്ക് പോകുകയാണ്. അതേസമയം, അപകടത്തിൽ പരിക്കേറ്റ സന്ധ്യയ്ക്ക് കൈത്താങ്ങായി അടിമാലി ക്ഷീര സംഘം അടിയന്തര ചികിത്സാ സഹായമായി 50,000 രൂപ അനുവദിച്ചു. സന്ധ്യ ഇവിടുത്തെ താൽക്കാലിക ജീവനക്കാരിയാണ്.
