കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട വിധിക്ക് പിന്നാലെ ദിലീപിനെതിരായ ഗൂഢാലോചനയിൽ ബി. സന്ധ്യ ഐപിഎസിന് പങ്കുണ്ടെന്ന ആരോപണവുമായി നടൻ്റെ അഭിഭാഷകൻ ബി. രാമൻപിള്ള. കേസിനൊപ്പം നിലകൊണ്ടത് കള്ളത്തെളിവുകളെന്ന് ബോധ്യമുള്ളത് കൊണ്ടാണ്. കള്ള തെളിവ് കൊണ്ട് മാത്രം ഒരു കേസ് ജയിക്കാനാകില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള പറഞ്ഞു.
ഗൂഢാലോചനയില്‍ സീനിയർ പൊലീസ് ഉദ്യോഗസ്ഥയുടെ പങ്ക് സംശയിക്കുന്നുണ്ട്. അതിന് തെളിവുമുണ്ട്. ആദ്യം കൊടുത്ത കുറ്റപത്രത്തിലാണ് കോടതിയുടെ കണ്ടെത്തൽ. കേസിൽ പിന്നീട് ദിലീപിനെ പ്രതിയാക്കാൻ വേണ്ടി മാത്രം സീനിയർ പൊലീസ് ഉദ്യോഗസ്ഥ ഗൂഢാലോചന നടത്തി. കള്ള തെളിവ് കൊണ്ട് മാത്രം ഒരു കേസ് ജയിക്കാനാകില്ല. സത്യത്തിനും നീതിക്കും ന്യായത്തിനും ഒത്ത വിധിയാണിത്. ഈ കേസിനായി താൻ കാലിന്റെ ശസ്ത്രക്രിയ പോലും മാറ്റിവെച്ചെന്നും രാമൻപിള്ള പറഞ്ഞു. കോടതി വിധിക്ക് പിന്നാലെ ദിലീപ് വീട്ടിലെത്തി തന്നെ കണ്ടെന്നും കാലിൽ തൊട്ടു വന്ദിച്ചെന്നും രാമൻപിള്ള പറഞ്ഞു.
മലയാള ചലച്ചിത്ര രംഗത്ത് കോളിളക്കം സൃഷ്ടിച്ച കേസാണ് കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്. കേസിൽ ഒന്നു മുതൽ ആറുവരെ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തൻ ആണെന്നും കോടതി വിധി. ഒന്നു മുതൽ ആറുവരെയുള്ള പ്രതിക്കൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോടതി അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് കേസിൽ വിധി പറഞ്ഞത്.
ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണി എന്ന ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലിം എന്ന എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് ബലാത്സംഗക്കേസിലെ ആറ് പ്രതികള്‍. ഏഴ് മുതൽ 10 വരെയുള്ള നാല് പ്രതികളെ കോടതി വെറുതെ വിട്ടു. എട്ട് വർഷം നീണ്ട നിയമപോരാട്ടത്തിലൊടുവിലാണ് ഇന്ന് കേസിൽ വിധി പ്രഖ്യാപിച്ചത്. ആറു വർഷമായി കേസിൽ വിചാരണ തുടരുകയായിരുന്നു.