ഡൽഹി: കെ. സുധാകരൻ്റെ കടുംപിടുത്തത്തിന് വഴങ്ങി ഹൈക്കമാൻഡ്. സുധാകരൻ കണ്ണൂരിൽ മത്സരിക്കും. രമേശ് ചെന്നിത്തല നടത്തിയ ചർച്ചയിലാണ് സമവായത്തിൽ എത്തിയത്. ഒടുവിൽ സുധാകരന് മാത്രം സീറ്റ് നൽകാനുള്ള തീരുമാനത്തിലേക്കാണ് എഐസിസി എത്തുന്നത്. ഹൈക്കമാൻഡ് വഴങ്ങിയതോടെ നിലപാട് അറിയിക്കാൻ സുധാകരൻ തീരുമാനിച്ചിരുന്ന വാർത്താസമ്മേളനം ഉപേക്ഷിച്ചു.
കെ. സുധാകരൻ്റെ അതൃപ്തിയിൽ എ.കെ. ആന്റണിയും നിർണായക ഇടപെടൽ നടത്തി. സുധാകരനുമായി ആശയവിനിമയം നടത്തിയെന്ന് ആൻ്റണി സ്ഥിരീകരിച്ചു. എന്ത് പ്രയാസമുണ്ടായാലും പാർട്ടിക്കൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ടതായി ആൻ്റണി പ്രതികരിച്ചു. എന്ത് സംഭവിച്ചാലും മൂന്നാം ഭരണം ഉണ്ടാകുന്ന സാഹചര്യത്തിൽ എത്തിക്കരുതെന്ന് ആവശ്യപ്പെട്ടു. കണ്ണൂരിൽ ജീവൻ പണയപ്പെടുത്തി കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചയാളാണ് സുധാകരനെന്നും ആൻ്റണി പറഞ്ഞു.
കെ. സുധാകരൻ കോൺഗ്രസിന് പുറത്തേക്ക് പോകുന്നു, പുതിയ പാർട്ടി രൂപീകരിച്ച് മത്സരിക്കാൻ പോകുന്നു എന്ന് തുടങ്ങിയ വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഹൈക്കമാൻഡ് സുധാകരൻ്റെ കടുംപിടിത്തത്തിന് വഴങ്ങുന്നത്. കണ്ണൂരിൽ ഡിസിസി ഭാരവാഹികൾ അടക്കമുള്ളവർ സുധാകരനൊപ്പം പാർട്ടി വിടാനൊരുങ്ങുന്നതായും വിവരം പുറത്തുവന്നിരുന്നു. കെ. സുധാകരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് രാഹുൽ ഗാന്ധിയും നേരത്തെ അനുമതി നിഷേധിച്ചിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.