

കൊച്ചി: ട്വൻ്റി -ട്വൻ്റി പാർട്ടിയിൽ നിന്ന് രാജി വെച്ച് പുറത്ത് പോയതിന് പിന്നാലെ അഖിൽ മാരാർക്ക് എതിരെയുള്ള ശബ്ദ സന്ദേശം പുറത്ത് വിട്ട് പാർട്ടി നേതൃത്വം. കൊട്ടാരക്കര സീറ്റ് ലഭിക്കും എന്ന ഉറപ്പിന്മേലാണ് പാർട്ടിയിലേക്ക് വന്നത്. എന്നാൽ അതുണ്ടായില്ല.
ഇനിയും പാർട്ടിയിൽ തുടരണമെങ്കിൽ അതിന് തക്ക പരിഗണന ലഭിക്കണമെന്നാണ് ഓഡിയോയിൽ പറയുന്നത്. ബിജെപിയും കോൺഗ്രസും ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്ന പാർട്ടിയാണ്. എന്നാൽ ട്വൻ്റി-ട്വൻ്റി അങ്ങനെയല്ല. കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കൊപ്പം നിൽക്കുമ്പോൾ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ ചോദിച്ചു വാങ്ങണം.
അല്ലെങ്കിൽ സാമ്പത്തികമായെങ്കിലും ഗുണം ഉണ്ടാകണം. അതല്ലെങ്കിൽ ഇതിൽ തുടരുന്നതിൽ അർത്ഥമില്ല എന്ന തരത്തിലുള്ള ഓഡിയോ ആണ് പാർട്ടി നേതൃത്വം പുറത്തുവിട്ടിരിക്കുന്നത്. തൊരഞ്ഞെടുപ്പിൽ മത്സരിച്ച തനിക്ക് സാബു.എം. ജേക്കബ് പണം നൽകിയില്ലെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായസ്വാതന്ത്ര്യം ഇല്ല എന്നതടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് അഖിൽ മാരാർ ട്വൻ്റി-ട്വൻ്റിയിൽ നിന്ന് രാജിവെച്ചത്.