ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാൻ്റെ വാഹനമിടിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി എംഎൽഎ. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വേണ്ടതെല്ലാം ചെയ്തു. പൊലീസ് എത്തി, ഡ്രൈവറെ അവിടെ നിർത്തിയ ശേഷം ആണ് താൻ സംഭവസ്ഥലത്ത് നിന്ന് പോയത്. തനിക്കെതിരെ നടന്നത് രാഷ്ട്രീയമായ ദുരാരോപണമെന്നും റെജി ചെറിയാൻ പറഞ്ഞു. ആരോപണം ഉന്നയിച്ചവർ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. താൻ മദ്യപിച്ചു എന്ന നിലയിൽ വാർത്ത കൊടുത്ത മാധ്യമങ്ങൾ അത് തിരുത്തണമെന്നും റെജി ചെറിയാൻ പറഞ്ഞു.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എസി റോഡില്‍ ചമ്പക്കുളത്തുവച്ചായിരുന്നു അപകടമുണ്ടായത്. ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന സുനീഷിൻ്റെ ബൈക്കും, ചമ്പക്കുളം ജലമേള കഴിഞ്ഞ് വരികയായിരുന്ന റെജി ചെറിയാൻ്റെ ഔദ്യോഗിക വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. വാഹനമോടിച്ചത് റെജി ചെറിയാൻ അല്ലെന്നും, ആ സമയത്ത് റെജി ചെറിയാൻ പിൻസീറ്റിലായിരുന്നു എന്നും നെടുമുടി പൊലീസ് കണ്ടെത്തിയിരുന്നു.
പരിക്കേറ്റ യുവാവിൻ്റെ മൊഴിയെടുക്കുമെന്നും പരിക്കേറ്റ സുനീഷിന് ഇപ്പോഴും ബോധം തെളിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.