തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പുതുയുഗ യാത്രയിൽ നിന്ന് കെഎസ്‍യുവിലെ ഒരു വിഭാഗം വിട്ടു നിന്നെന്ന വാർത്ത തള്ളി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. പുറത്തുവന്ന വാർത്തകൾ തെറ്റെന്നും ബുദ്ധിമുട്ട് നേതൃത്വത്തെ അറിയിച്ചിരുന്നു എന്നും അലോഷ്യസ് സേവ്യർ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അലോഷ്യസ് സേവ്യറിൻ്റെ പ്രതികരണം. ഇന്നലെ കാസർഗോഡ് വച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ യാത്രയിൽ പങ്കെടുക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
“പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്ര.KSU വിലെ ഒരു വിഭാഗം വിട്ടുനിന്നു. സംസ്ഥാന അധ്യക്ഷൻ പങ്കെടുത്തില്ല” എന്നൊരു വാർത്ത ഒരു ചാനലിൽ പ്രത്യക്ഷപ്പെട്ടത് ഇപ്പോഴാണ് കാണാൻ ഇടയായത്.
ഫുഡ് പോയ്സൻ ആയതുകൊണ്ട്
ഇന്നലെ കാസർകോട് വെച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു . വരും ദിവസങ്ങളിൽ യാത്രയിൽ പങ്കെടുക്കും.
ടീം യുഡിഎഫ് ഒറ്റക്കെട്ടായി ഈ ഇലക്ഷനെ നേരിടാൻ സജ്ജമായിരിക്കുമ്പോൾ ഉണ്ടാകുന്ന ഇത്തരം വാർത്തകളെ തള്ളിക്കളയുന്നു.
യാതൊരു അടിസ്ഥാനവുമില്ലാതെ ചാനൽ റേറ്റിംഗ് മാത്രം മുന്നിൽകണ്ട് നികേഷ് കുമാറിന്റെ പിആർ ഓഫീസിൽ നിന്നും പടച്ചുവിടുന്ന ഇത്തരം വാർത്തകളെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നു.
അലോഷ്യസ് സേവ്യർ അടക്കം ഒരു വിഭാഗം ഭാരവാഹികൾ പുതുയുഗ യാത്രയിൽ പങ്കെടുത്തില്ലെന്നും സീറ്റ് ചർച്ചയിൽ കെഎസ്‍യുവിനെ അവഗണിച്ചതിലുള്ള പ്രതിഷേധമായാണ് ബഹിഷ്കരണം എന്ന തരത്തിലുമുള്ള വാർത്തകളായിരുന്നു പുറത്തുവന്നത്.