

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജ് വിശ്രമം കഴിഞ്ഞ് പുറത്തിറങ്ങുന്ന സമയം തൊട്ട് വീണ്ടും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. ജില്ലാതലത്തിൽ ഏതറ്റം വരെ സമരം പോകണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. മന്ത്രിയുടെ പ്രതികരണത്തിന് യാതൊരു ആത്മാർത്ഥതയുമില്ല. വീണാ ജോർജ് യഥാർഥ്യം തിരിച്ചറിഞ്ഞ് മാപ്പു പറയണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. ന്യായീകരണ തൊഴിലാളിയുടെ നിലവാരത്തിലേക്ക് ആരോഗ്യമന്ത്രി താഴരുത്. സംഘടനാ പ്രവർത്തനത്തിലൂടെ വളർന്നുവരാത്തതുകൊണ്ടാണ് മന്ത്രിക്ക് സമരങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാത്തതെന്നും അലോഷ്യസ് സേവ്യർ പരിഹസിച്ചു.
മന്ത്രിക്ക് ചികിത്സ നൽകിയത് സംബന്ധിച്ച പൂർണമായ വിവരങ്ങൾ പുറത്ത് വിടാൻ സർക്കാർ തയാറാകണമെന്ന് കഴിഞ്ഞദിവസവും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടിരുന്നു. മന്ത്രിയെ പ്രവർത്തകർ അക്രമിച്ചു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പൊലീസിന്‍റെ റിപ്പോർട്ടും മന്ത്രി പറയുന്നതും പച്ചക്കള്ളമാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
അഭിനയ മന്ത്രിയുടെ പ്രവർത്തികൾക്ക് പൊതുസമൂഹം മറുപടി നൽകും. ആരോഗ്യ മന്ത്രിയുടെ വ്യാജ പ്രസ്താവനക്ക് പിന്നാലെ പൊലീസ് പിന്തുണയിൽ അക്രമ പരമ്പരകൾ അഴിച്ചുവിടുകയാണ്. ആരോഗ്യ മന്ത്രിയെ ഒന്നാം പ്രതിയാക്കിയും, സിപിഐഎം സംസ്ഥാന സെക്രട്ടറിയെ രണ്ടാം പ്രതിയുമാക്കി കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കിയിരുന്നു.