എറണാകുളം: ജോർജിയയിൽ കോമയിലായ മകളെ നാട്ടിലെത്തിക്കാൻ കഴിയാതെ നിസഹായരായി വീട്ടുകാർ. ആലുവ തായിക്കാട്ടുകര എസ്എൻ പുരം സ്വദേശികളായ റോയ് - ജിജി ദമ്പതികളാണ് ജോർജിയയിൽ എംബിബിഎസ് വിദ്യാർഥിയായ മകൾ സോണയെ നാട്ടിലെത്തിക്കാൻ കഴിയാതെ വലയുന്നത്.
അഞ്ചുദിവസം മുമ്പാണ് ജോർജിയയിൽ എംബിബിഎസിന് പഠിക്കുന്ന 23 കാരിയായ മകൾ കോമയിലാണെന്നും വെൻ്റിലേറ്ററിലാണെന്നുമുള്ള വിവരം ലഭിക്കുന്നത്. കൂടെ പഠിക്കുന്ന സുഹൃത്തുക്കളാണ് രോഗവിവരം വീട്ടിലറിയിച്ചത്. മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് സോണ. വായ്പയെടുത്താണ് പഠനത്തിനായി വിദേശത്ത് പോയത്.
വെൻ്റിലേറ്ററിലായ സോനയെ കാണാൻ പോലുമാകുന്നില്ലെന്നും എന്തു ചെയ്യണമെന്നറിയില്ലെന്നുമുള്ള നിസഹായ അവസ്ഥയിലായിരുന്നു സുഹൃത്തുക്കളെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ വിദഗ്ദ ചികിത്സ ലഭ്യമാക്കാൻ ഏങ്ങനെ നാട്ടിലെത്തിക്കണമെന്നറിയാതെ വീർപ്പുമുട്ടുകയാണ് വീട്ടുകാർ.
ഉറ്റ ബന്ധുക്കളാരെങ്കിലും അവിടെ എത്തിയാൽ മാത്രമേ സോണയെ നാട്ടിലെത്തിക്കാൻ കഴിയൂ. വിസ ലഭിക്കാൻ എംബസിയിലും വിദേശകാര്യ മന്ത്രാലയത്തെയും സമീപിച്ചിട്ടുണ്ട്. അവരുടെ തൂരുമാനത്തിനായാണ് കുടുംബം ഇപ്പോൾ കാത്തിരിക്കുന്നത്.
അവിടെ വച്ച് ചികിത്സിക്കാനുള്ള ഒരു വകയും ഞങ്ങൾക്കില്ല. സർക്കാർ ഇടപെട്ട് എത്രയും പെട്ടെന്ന് മകളെ നാട്ടിലെത്തിച്ചാൽ മാത്രമേ തുടർചികിത്സ ലഭ്യമാക്കാൻ സാധിക്കൂ എന്ന് സോണയുടെ പിതാവ് ന്യൂസ് മലയാളത്തോട് പറഞ്ഞു.