തിരുവനന്തപുരം: വിതുരയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗിയായ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ലാൽ റോഷിൻ അടക്കം ആറ് പ്രതികൾ അറസ്റ്റിൽ. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആശുപത്രി സംരക്ഷണ നിയമം പ്രകാരം കഴിഞ്ഞ ദിവസം ഇവർക്കെതിരെ വിതുര പൊലീസ് കേസെടുത്തിരുന്നു.
ജൂലൈ 20നാണ് വിതുരയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗിയായ ആദിവാസി യുവാവ് മരിച്ചത്. വിതുര സ്വദേശി ബിനു (44) ആണ് മരിച്ചത്. വിതുര മണലി കല്ലൻകുടി സ്വദേശിയാണ് മരിച്ച ബിനു.
രോഗിയുമായി പോയ ആംബുലൻസ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞെന്നാണ് പരാതി. ആംബുലൻസ് തടഞ്ഞത് മൂലം ആശുപത്രിയിലെത്തിക്കാനും ചികിത്സ നൽകാനും വൈകിയെന്നും ആരോപണമുയർന്നിരുന്നു. തുടർന്ന് വലിയ പ്രതിഷേധമാണ് കോൺഗ്രസിനെതിരെ സംഭവത്തിൽ ഉയർന്നുവന്നത്.