കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമം കേസ് താരസംഘടനയായ അമ്മ ഗൗരവമയാണ് കാണുന്നതെന്ന് നടിയും സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ കുക്കു പരമേശ്വരൻ. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ വേണമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നതായും നിയമത്തിന്റെ വഴിക്ക് കേസ് പോകട്ടെയെന്നും കുക്കു പരമേശ്വരൻ പറഞ്ഞു. എല്ലാത്തിലും നടപടികൾ എടുക്കുന്നുണ്ട്. അമ്മയുടെ പിന്തുണ ആർക്കാണ് ഇല്ലാത്തതെന്നും കുക്കു പരമേശ്വരൻ മാധ്യമങ്ങളോട് പറഞ്ഞു.
വ്യകതിപരമായി എന്നും അതിക്രമം നേരിട്ട പെൺകുട്ടിയോടൊപ്പമാണെന്ന് നടൻ സോഹൻ സീനുലാൽ പറഞ്ഞു. പെൺകുട്ടിക്ക് നീതി ലഭിക്കും അവരുടെ കൂടെ നിൽക്കും. രഞ്ജിത്തിന്റെ മകൻ സുഹൃത്താണ്. മകനെ ആശ്വസിപ്പിക്കാനാണ് ആശുപത്രിയിൽ എത്തിയത്. അത് വേറെ രീതിയിൽ വ്യാഖ്യാനിക്കും എന്ന് കരുതിയില്ലെന്നും സോഹൻ സീനുലാൽ വ്യക്തമാക്കി.
ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം സിനിമാ മേഖലയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. വ്യക്തിപരമായി ഒരാൾക്കെതിരെ വെറുതെ ഒരാരോപണം ഉണ്ടാവില്ല. അവരുടെ കാരവനിൽ എന്താണ് നടന്നത് എന്ന് നമ്മൾക്ക് അറിയില്ല. പെൺകുട്ടി ഐസിസിയിൽ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിയാദ് വക്കീലിനെ ആരോപണവിധേയൻ കേസ് വാദിക്കാൻ വയ്ക്കുമെന്ന് കരുതിയില്ല. ഐസിസി രൂപീകരിക്കുന്ന സമയത്ത് വക്കീലിനെ വയ്ക്കുമ്പോൾ ഇങ്ങനെ കേസ് ഉണ്ടാകുമെന്നോ ആരോപണവിധേയൻ ആ വക്കീലിനെ തന്നെ വയ്ക്കുമെന്നോ കരുതിയില്ലല്ലോ എന്നും ആ വക്കീൽ ഇത് വാദിച്ചത് കൊണ്ട് ഒരു രീതിയിലും ബാധിക്കില്ലെന്നും സോഹൻ സീനുലാൽ പറഞ്ഞു. ആ സിനിമയിൽ രൂപീകരിച്ച ഐസിസി ഇത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.