കണ്ണൂർ: നിതിൻ രാജിൻ്റെ മരണത്തിൽ വിശദീകരണവുമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മാനേജ്മെന്റ്. ലോൺ ആപ്പ് ഭീഷണിയാണ് ജീവനൊടുക്കാൻ കാരണമെന്ന് പ്രെസ്റ്റിജ് എഡ്യൂക്കേഷണൽ ട്രസ്റ്റിന് വേണ്ടി പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ മെഡിക്കൽ ഡയറക്ടർ പി. അദ്നാൻ സിദ്ദിഖ് വ്യക്തമാക്കുന്നു. അധ്യാപകർ ജാതി അധിക്ഷേപം നടത്തിയിട്ടില്ല. സൈബർ സെല്ലിൽ പരാതി നൽകാൻ അധ്യാപിക തീരുമാനിച്ചതിന് പിന്നാലെയാണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നും വിശദീകരണം. അതേസമയം, പ്രിൻസിപ്പൽ ഓഫീസിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു.
ഡോ. റാം നിതിനെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും കോളേജിൻ്റെ വിശദീകരണം. റാം എല്ലാവരോടും ഇത്തരത്തിൽ ഇടപെടുന്ന ആളാണ്. നിതിന് മാത്രമായി വിവേചനം നേരിടേണ്ടി വന്നിട്ടില്ല. വായ്പയെടുത്തത് സഹോദരീ ഭർത്താവ് അശോകിന് വേണ്ടിയാണെന്ന് നിതിൻ പറഞ്ഞതായും വിശദീകരണത്തിൽ പറയുന്നു. അധ്യാപികയുടെ നമ്പർ റഫറൻസ് നമ്പറായി നൽകിയത് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ആദ്യം നിതിൻ അത് നിരസിച്ചു. പിന്നീട് അധ്യാപിക സൈബർ സെല്ലിന് നൽകാനുള്ള പരാതി പ്രിൻസിപ്പാളിൻ്റെ റൂമിൽ നിന്ന് എഴുതാൻ തുടങ്ങിയതോടെയാണ് നിതിൻ മുറിയിൽ നിന്ന് ഇറങ്ങിപ്പോയതെന്നും വിശദീകരണത്തിൽ പറയുന്നു.
നിതിൻ ഇതുവരെ കോളേജിലെ ആർക്കെതിരെയും ഒരു പരാതിയും നൽകിയിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു. നിതിൻ കോളേജിലെത്തുന്ന തുടക്കസമയത്ത് നിതിനുമായി ബന്ധപ്പെട്ട് പുറത്ത് പ്രശ്നങ്ങളുണ്ടായിരുന്നു. ആ സമയത്ത് നിതിനെ സഹായിക്കുകയാണ് കോളേജ് ചെയ്തത്. അതീവ ഗുരുതരമായ പ്രശ്നമായിരുന്നതിനാൽ നിതിനെ കൗൺസിലിംഗിന് ഹാജരാക്കാൻ പോലും രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. കൗൺസിലിംഗ് പൂർത്തിയാക്കി തിരികെ വരാമെന്ന കോളേജിലും പൊലീസ് സ്റ്റേഷനിലും രക്ഷിതാക്കൾ എഴുതി നൽകി. തുടർന്ന് അധ്യാപികമാർ നിരന്തരം വിളിച്ച് ബന്ധപ്പെട്ടാണ് നിതിനെ കോളേജിലേക്ക് തിരികെ കൊണ്ടുവന്നതെന്നും മാനേജ്മെൻ്റിൻ്റെ വിശദീകരണം.