തിരുവനന്തപുരം: സംസ്ഥാനത്ത് പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ പ്രത്യേക അനുമതി നൽകി സർക്കാർ. മസ്കുലാർ ഡിസ്ട്രോഫി എന്ന ജനിതക രോഗം ബാധിച്ച തൃശൂർ സ്വദേശി അനീഷ അഷ്റഫിനാണ് അവസരം. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്തരത്തിൽ പത്താംതരം തുല്യത പരീക്ഷ വീട്ടിൽ ഇരുന്ന് എഴുതാൻ അനുമതി നൽകുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പ്രത്യേക കേസായി പരിഗണിച്ചാണ് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവിറക്കിയത്. തുല്യതാ പരീക്ഷയുടെ രഹസ്യ സ്വഭാവവും വിശ്വാസ്യതയും ഉറപ്പുവരുത്തിയാണ് നടപടി. പരീക്ഷാഭവൻ സെക്രട്ടറിയ്ക്കാണ് നടത്തിപ്പ് ചുമതല.
നിലവിൽ കസേരയിൽ ഇരിക്കാൻ പോലും പ്രയാസമുള്ള അവസ്ഥയിലാണ് തൃശൂർ തളിക്കുളം സ്വദേശി അനീഷ. 2023ൽ അനീഷയ്ക്ക് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ സാക്ഷരതാമിഷൻ പ്രത്യേക അനുമതി നൽകിയിരുന്നു.
പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ അനുവദിക്കണമെന്ന അനീഷ അഷ്റഫിന്റെ അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ റിപ്പോർട്ടിന്റെയും സംസ്ഥാന ഭിന്നശേഷിക്കാർക്കായുള്ള കമ്മീഷണറുടെ ശുപാർശയുടെയും അടിസ്ഥാനത്തിൽ സർക്കാർ വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്.
ഇതിനായി പരീക്ഷാർത്ഥിയുടെ സൗകര്യത്തിനായി വീട്ടിലെ ഒരു മുറി സ്കൂൾ പരീക്ഷാ ഹാളിന് സമാനമായി സജ്ജീകരിക്കും. ഈ മുറിയിൽ വിദ്യാർഥിയും ഇൻവിജിലേറ്ററും മാത്രമേ ഉണ്ടാകാവൂ. പരീക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കി പരീക്ഷാ പേപ്പർ ഉൾപ്പെടെയുള്ളവ അധികാരികളെ ഏൽപ്പിക്കേണ്ട ഉത്തരവാദിത്തം ഇൻവിജിലേറ്റർക്കായിരിക്കും.
പരീക്ഷാ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പരീക്ഷാഭവൻ സെക്രട്ടറി ഏർപ്പെടുത്തേണ്ടതും വിവരം വിദ്യാർഥിയെ അറിയിക്കേണ്ടതുമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കാരായവരുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അനീഷ അഷ്റഫിന്റെ ഇച്ഛാശക്തി മറ്റ് വിദ്യാർഥികൾക്ക് പ്രചോദനമാകുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.