

കൊച്ചി: താരസംഘടന'അമ്മ'യുടെ വൈസ്പ്രസിഡന്റ് ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ എസ്ഐ രേഷ്മയ്ക്കും എതിരെ പരാതി നൽകി നടി അൻസിബ ഹസൻ. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയത്. തനിക്ക് ലഭിക്കേണ്ട മാനുഷിക പരിഗണന പൊലീസിൽ നിന്ന് ലഭിച്ചില്ലെന്നും സ്റ്റേഷനിൽ തന്നെ മൂന്ന് മണിക്കൂർ ഹരാസ് ചെയ്തെന്നും അൻസിബയുടെ പരാതിയിൽ പറയുന്നു. പരാതിയുടെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
അതേ സമയം താരസംഘടനയിലെ ചേരിപ്പോരിൽ അമ്മ ഭരണസമിതി നാല് താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജൂൺ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിൽ നേരിട്ടെത്തി തെളിവ് നൽകാൻ അൻസിബ ഹസൻ, ടിനി ടോം ഉൾപ്പെടെയുള്ളവർക്ക് നിർദ്ദേശം നൽകി. എന്നാൽ തൻ്റെ പരാതി കേൾക്കാൻ നിഷ്പക്ഷ സമിതി രൂപീകരിക്കണമെന്നാണ് അൻസിബയുടെ ആവശ്യം.
ധ്യാൻ ശ്രീനിവാസൻ, രമേശ് പിഷാരടി, മാലാ പാർവ്വതി തുടങ്ങി മൂന്ന് പേരെ സമിതിയിൽ ഉൾപ്പെടുത്തണം. സമിതിക്ക് മുന്നിൽ താൻ പറയുന്ന കാര്യങ്ങൾ വീഡിയോ റെക്കോർഡിങ് ഉറപ്പാക്കണം എന്ന ആവശ്യവും അൻസിബ മുന്നോട്ടുവെച്ചിട്ടുണ്ട്. കമ്മിറ്റിയംഗമായ ടിനി ടോം തന്നെ മതതീവ്രവാദിയാക്കാൻ ശ്രമിച്ചെന്നും തന്നെ കുറിച്ച് അശ്ലീലം നിറഞ്ഞ അപവാദ കഥകൾ പ്രചരിപ്പിച്ചുവെന്നുമാണ് അൻസിബയുടെ പരാതി.