

എറണാകുളം: അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ എസ് ഐ രേഷ്മ എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞായിരുന്നു പൊലീസ് കേസ് എടുക്കാതിരുന്നത്.
അൻസിബ ഹസനെ തൃപ്പൂണിത്തുറ വനിത സെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞു വച്ചു, സ്റ്റേഷൻ രേഖയിൽ അൻസിബയെ കൊണ്ട് മാപ്പ് എഴുതി ഒപ്പിടിയിച്ചു, പിന്നീട് അതിൽ പ്രതികൾക്ക് വേണ്ടി അൻസിബ അറിയാതെ തിരുത്തൽ വരുത്തി എന്നെല്ലാമാണ് അൻസിബയുടെ പരാതി. ഈ പരാതി അൻസിബ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നൽകിയിരുന്നെങ്കിലും കേസ് തൃക്കാക്കര എസിപി അന്വേഷിച്ചു കഴമ്പില്ല എന്ന് പറഞ്ഞു തള്ളിയതാണ്. അതിന് ശേഷമാണ് അൻസിബ കോടതിയെ സമീപിച്ചത്.
അതേസമയം, മലയാള സിനിമയിലെ സ്വാധീനമുള്ള ഒരു പവർ ഗ്രൂപ്പിനെതിരെയാണ് തൻ്റെ പോരാട്ടമെന്ന് ശ്വേത മേനോൻ പ്രതികരിച്ചു. ചില കുറ്റാരോപിതർ സാമ്പത്തിക തിരിമറി നടത്തിയതായി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ശ്വേത ആരോപിച്ചു. നുണക്കഥകൾ പ്രചരിപ്പിച്ചും അപകീർത്തിപ്പെടുത്തിയും എന്നെ നിശബ്ദയാക്കാമെന്നാണ് അവർ കരുതുന്നത്. എന്നെക്കുറിച്ച് എത്ര നുണകൾ പ്രചരിപ്പിച്ചാലും, എത്ര അപമാനിച്ചാലും, ഈ പോരാട്ടത്തിൽ നിന്ന് ഞാൻ ഒരിക്കലും പിന്നോട്ടില്ലെന്നും ശ്വേത വ്യക്തമാക്കി.