

ഡൽഹി: പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ വസതിയിലെ ഇ.ഡി റെയ്ഡിനെതിരെ ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ . കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നു. കോൺഗ്രസ് പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് ഇ.ഡി റെയ്ഡിന് എത്തിയതെന്നും കെജ്‌രിവാൾ പറഞ്ഞു.
അഴിമതി ആരോപണം നേരിടുന്ന നേതാക്കൾ ബിജെപിയിൽ ചേർന്നാൽ പിന്നീട് അവരുടെ കേസുകളിൽ നടപടിയുണ്ടാകുന്നില്ലെന്നും, വഴങ്ങാത്തവരെ മാത്രമാണ് ഇ.ഡിയെ ഉപയോഗിച്ച് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിമർശിച്ചു.
വർഷങ്ങളായി എഎപി നേതാക്കളുടെ വീടുകളിൽ ആയിരക്കണക്കിന് റെയ്ഡുകൾ നടത്തിയിട്ടും ഒരു രൂപയുടെ പോലും അഴിമതിപ്പണം കണ്ടെത്താൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.ഡി റെയ്ഡിനെതിരെ സിപിഐഎം ഡൽഹിയിലും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ ജനറൽ സെക്രട്ടറി അടക്കമുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ച് കൊണ്ടു പോയി കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ച 5 45ഓടെയാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ വസതിയിൽ ഇ.ഡി റെയ്ജഡ് തുടങ്ങിയത്. കേരളത്തിൽ പത്തോളം ഇടങ്ങളിലാണ് ഇന്ന് ഇ.ഡി പരിശോധന നടത്തിയത്. സിഎംആര്‍എല്‍ ഓഫീസുകളിലും പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വസതിയിലും മുഹമ്മദ് റിയാസിൻ്റെ വസതിയിലുമായിരുന്നു പരിശോധന.