

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിലെ പ്രചരണഗാനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ പ്രതികരിച്ച് ഗായകൻ അതുൽ നറുകര. പാട്ട് പാടുക എന്നത് തന്റെ പ്രൊഫഷനാണെന്നും അതിനെ രാഷ്ട്രീയ നിലപാടിൽ ഉണ്ടായ മാറ്റത്തിന്റെ ഭാഗമായി ചിത്രീകരിക്കേണ്ടതില്ല എന്നുമാണ് അതുലിന്റെ പ്രതികരണം. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഗായകൻ നിലപാട് വ്യക്തമാക്കിയത്.
പുതുയുഗ യാത്രയിലെ പ്രചാരണ ഗാനം പാടണമെന്ന് ആവശ്യപ്പെട്ട് വിളിച്ചപ്പോൾ തന്നെ തന്റെ രാഷ്ട്രീയനിലപാട് നിങ്ങളുടെ ജാഥയിൽ ഉയർത്തുന്ന രാഷ്ട്രീയത്തിന് വിരുദ്ധമാണെന്ന് പറയുകയും അതിൽ പ്രയാസമില്ല എന്ന് മറുപടി നൽകുകയും ചെയ്തതാണെന്ന് അതുൽ പറയുന്നു. എന്നാൽ, തന്റെ രാഷ്ട്രീയ നിലപാടിൽ ഉണ്ടായ മാറ്റത്തിന്റെ ഭാഗമായാണ് ഈ ഗാനം ആലപിച്ചത് എന്ന രീതിയിൽ ചില കേന്ദ്രങ്ങളിൽ നിന്നും നടക്കുന്ന പ്രചാരണങ്ങൾ അപലപനീയമാണെന്ന് അതുൽ കുറിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ഒരു ജാഥയുടെ പ്രചരണഗാനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർന്നുവന്ന തെറ്റിദ്ധാരണാജനകമായ ചില വാർത്തകൾക്ക് വിശദീകരണം നൽകേണ്ടതുണ്ടെന്ന് തോന്നുന്നു.
ഈ ജാഥയുടെ പ്രചരണ ഗാനം പാടണമെന്ന് ആവശ്യപ്പെട്ട് വിളിച്ചപ്പോൾ തന്നെ എന്റെ രാഷ്ട്രീയനിലപാട് നിങ്ങളുടെ ജാഥയിൽ ഉയർത്തുന്ന രാഷ്ട്രീയത്തിന് വിരുദ്ധമാണെന്ന് പറയുകയും അതിൽ പ്രയാസമില്ല എന്ന് മറുപടി നൽകുകയും ചെയ്തതാണ്. പാട്ട് പാടുക എന്നത് എന്റെ പ്രൊഫഷനാണ്. പ്രൊഫഷണൽ കമ്മിറ്റ്‌മെന്റ് എന്ന നിലയിലാണ് വി.എസ്. രഞ്ജിത്തും സി.കെ. നജാഫും ചേർന്ന് എഴുതിയ ആ പാട്ട് ഞാൻ പാടിയതും.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലായി എന്റെ രാഷ്ട്രീയ നിലപാടിൽ ഉണ്ടായ മാറ്റത്തിന്റെ ഭാഗമായാണ് ഈ ഗാനം ആലപിച്ചത് എന്ന രീതിയിൽ ചില കേന്ദ്രങ്ങളിൽ നിന്നും നടക്കുന്ന പ്രചരണങ്ങൾ അപലപനീയമാണ്. എന്റെ രാഷ്ട്രീയ നിലപാടുകളിൽ എനിക്ക് യാതൊരുവിധ ക്ലാരിറ്റിക്കുറവുമില്ല.
ഒന്നുമല്ലാതിരുന്ന കാലത്ത് എനിക്ക് വേദി തന്നതും പ്രോത്സാഹിപ്പിച്ചതും ആരാണെന്ന നല്ല ബോധ്യം എനിക്കുണ്ട്. വന്ന വഴി മറക്കുന്ന ശീലവുമില്ല. കേരളത്തിന്റെ സെക്കുലർ ഫാബ്രിക്കിന് പോറലേൽപ്പിക്കുന്ന ഒരു രാഷ്ട്രീയമായി നിലപാടിനോടും യോജിപ്പുമില്ല. അതുകൊണ്ട് തന്നെ പ്രൊഫഷണൽ കമ്മിറ്റ്‌മെന്റിന്റെ ഭാഗമായി പാടിയ ഒരു പാട്ടിനെ പൊളിറ്റിക്കൽ കമ്മിറ്റ്മെന്റായി ചിത്രീകരിക്കേണ്ടതില്ല.