കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ ഭർത്താവ് സതീഷിന് മുൻകൂർ ജാമ്യം. അതുല്യയുടേത് കൊലപാതകമാണെന്നതിന് നിലവിൽ തെളിവുകൾ ഇല്ലെന്ന് കോടതി. ദുബായ് പൊലീസ് സതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്ലം ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണത്തിൽ പുരോഗതി ഉണ്ടാകുന്നത് വരെ ഇടക്കാല മുൻകൂർ ജാമ്യം തുടരുമെന്നും കോടതി അറിയിച്ചു.
മുൻകൂർ ജാമ്യം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പുലർച്ചെ സതീഷ് നാട്ടിലെത്തിയത്. വെള്ളിയാഴ്ചയാണ് ഇയാൾക്ക് കൊല്ലം ജില്ലാ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം ആണ് ഉപാധി. അന്വേഷണത്തോട് സഹകരിക്കാൻ സതീഷ് തയ്യാറാണെന്ന് സതീഷിൻ്റെ അഭിഭാഷകൻ മുനീർ അറിയിച്ചു.
അതേസമയം സതീഷിന് പരമാവധി ശിക്ഷ നൽകണമെന്നാണി അതുല്യയുടെ അച്ഛൻ എസ്. രാജശേഖരൻ പിള്ളയുടെ ആവശ്യം. ജാമ്യം റദ്ദാക്കുന്നതിന് കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് നിയമവിദഗ്ദരുമായി ആലോചിക്കുമെന്നും രാജശേഖരൻ പിള്ള പറഞ്ഞു.
ജൂലൈ 19 നാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിൻ്റെ പരാതിയിൽ ഭർത്താവ് സതീഷിനെതിരെ കേസെടുത്തിരുന്നു.
ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ് സതീഷ്. ആരോപണം ഉയര്‍ന്നതിനു പിന്നാലെ സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ഒരു വര്‍ഷം മുന്‍പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്.
ഒരു വര്‍ഷമായി അതുല്യയും ഭർത്താവ് സതീഷും ഷാര്‍ജയിലായിരുന്നു താമസം. സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കാനിരുന്നതിൻ്റെ തലേദിവസമാണ് അതുല്യ ജീവനൊടുക്കിയത്.
അന്ന് രാത്രിയുണ്ടായ വഴക്കിന് ശേഷം സതീഷ് ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോൾ അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് പുറത്തുവരുന്ന വിവരം.
മകൾ ഒരിക്കലും ജീവനൊടുക്കില്ലെന്നും കുഞ്ഞിനുവേണ്ടിയാണ് ജീവിച്ചതെന്നും അതുല്യയുടെ പിതാവും പ്രതികരിച്ചിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച രാജശേഖരന്‍ പിള്ള മകളുടെ ഭർത്താവ് സതീഷ് മദ്യപാനിയായിരുന്നു എന്നും അക്രമാസക്തനായിരുന്നെന്നും പറയുന്നു. സതീഷ് മർദിക്കുന്നതിൻ്റെയും ശരീരത്തിലേറ്റ മുറിവുകളുടെയും ദൃശ്യങ്ങള്‍ അതുല്യ സഹോദരിക്ക് അയച്ചു നല്‍കിയിരുന്നു.