കാസർഗോഡ്: ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി റാപ്പർ വേടൻ അവതരിപ്പിച്ച പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർക്ക് പരിക്ക്. കുട്ടികൾ ഉൾപ്പെടെ ഉള്ളവർ കുഴഞ്ഞുവീണു. പരിപാടി സ്ഥലത്തേക്ക് എത്തുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു. രാവിലെ ബീച്ചിൽ ചിത്രീകരണത്തിന് അപകടസ്ഥലത്തെ ദൃശ്യം പകർത്തുന്നതിനിടെ ന്യൂസ് മലയാളം വാർത്താസംഘം ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം ഉണ്ടായി.
ഇന്നലെ രാത്രി 9.15 ഓടെയാണ് ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി റാപ്പർ വേടൻ വേദിയിലേക്ക് എത്തിയത്. ആദ്യ ഗാനം ആലപിച്ചതിന് തൊട്ടുപിന്നാലെ ആരാധകർ കൂട്ടത്തോടെ വേദിക്ക് മുന്നിലേക്ക് എത്തി. വേടനെ തൊടാനും ഹസ്തദാനം ചെയ്യുന്നതിനുമായി ആളുകൾ ഒരുമിച്ച് സ്റ്റേജിന് അടുത്തേക്ക് എത്തിയതോടെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ശ്വാസതടസ്സം നേരിട്ടു. പിന്നാലെ പ്രായമായവർ കുഴഞ്ഞുവീണു. 15 ഓളം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
ഇതിനിടയിൽ പരിപാടി കാണാനായി എത്തിയ പൊയിനാച്ചി സ്വദേശി ശിവാനന്ദ് വേദിക്കരികിലെ റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു. പ്രതീക്ഷിച്ചതിൽ കൂടുതൽ ആളുകൾ പരിപാടി കാണാൻ എത്തിയതാണ് അപകടത്തിന് ഇടയാക്കിയത്. എന്നാൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ആറു പേർക്ക് ശാരീരിക ബുദ്ധിമുട്ട് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും സംഘാടകർ പറഞ്ഞു. ഇന്ന് രാവിലെ അപകടസ്ഥലത്ത് ചിത്രീകരണത്തിന് എത്തിയ മാധ്യമപ്രവർത്തകർക്ക് നേരയും ആക്രമണം ഉണ്ടായി.
മദ്യപിച്ചെത്തിയ സംഘാടകസമിതി ജീവനക്കാരുടെ ഭാഗത്തുനിന്നാണ് കയ്യേറ്റം ഉണ്ടായത്. ന്യൂസ് മലയാളം ക്യാമറ തട്ടിമാറ്റിയ ജീവനക്കാർ ക്യാമറമാൻ ഇന്ദ്രജിത്ത് അമ്പാടിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകും എന്ന് സംഘാടകസമിതി ഭാരവാഹികൾ ഉറപ്പു നൽകി. വേടൻ എത്തുമ്പോൾ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും കർശന നിയന്ത്രണം വേണമെന്ന് നേരത്തെ പൊലീസ് നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് ഒരുക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്