കണ്ണൂർ: മന്ത്രി വീണാ ജോർജിന് പ്രതിഷേധത്തിനിടെ പരിക്കേറ്റ കേസിൽ കെഎസ്‌യു നേതാക്കൾക്ക് ജാമ്യമില്ല. കണ്ണൂർ ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് അടക്കം അഞ്ച് പേരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്.
കരിങ്കൊടിയിൽ ചെറിയ ആയുധം ഒളിപ്പിച്ചാകാം മന്ത്രിയെ ആക്രമിച്ചതെന്ന് പ്രോസിക്യൂഷൻ വാദത്തിനിടെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രതിഭാഗം ഈ ആരോപണം നിഷേധിക്കുകയും ചെയ്തു. ഇന്നലെ വാദം പൂർത്തിയായ ശേഷം കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യഹർജിയിലെ വിധി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
കണ്ണൂർ ജില്ലയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതമുണ്ടെന്ന് മെഡിക്കൽ സംഘം പ്രാഥമിക എക്സ്റേ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഐസിയുവിൽ ഒരു ദിവസം കിടത്തി ചികിത്സ നൽകിയ ശേഷമാണ് മന്ത്രിയെ ഡിസ്ചാർജ് ചെയ്തത്.
മന്ത്രി കണ്ണൂർ റയിൽവേ സ്റ്റേഷനിലേക്ക് എത്തുമ്പോൾ പുറത്ത് യാത്രക്കാരെന്ന മട്ടിൽ പതുങ്ങി നിൽക്കുന്ന പ്രതിഷേധക്കാർ പൊടുന്നനെ കരിങ്കൊടിയുമായി മന്ത്രിക്ക് പിന്നാലെ പായുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ ഓടിയടുക്കുന്നതിനിടെ പൊലീസുകാർ മന്ത്രിക്ക് കവചം തീർക്കുന്നതും, ഉന്തും തള്ളിനുമിടയിൽ ഒരു പൊലീസുകാരൻ്റെ കൈ മന്ത്രിയുടെ കഴുത്തിൽ തട്ടുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മന്ത്രിയും പ്രതിഷേധക്കാരും തമ്മിൽ റെയിൽവേ സ്റ്റേഷനിൽ വച്ച് വാക്കേറ്റം നടന്നിരുന്നു.