

അട്ടപ്പാടിയില്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയായ പശ്ചിമബംഗാള്‍ സ്വദേശി പ്രവത് ദാസ് പിടിയില്‍. അഗളി എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പശ്ചിമ ബംഗാളില്‍ ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. എന്നാല്‍, കൊല്ലപ്പെട്ട യുവതി ഭാര്യയല്ലെന്നും, കുട്ടി ഇയാളുടേതല്ലെന്നുമാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇവരുമായി രണ്ട് മാസത്തെ പരിചയം മാത്രമാണുള്ളതെന്നുമാണ് മൊഴി. കൊലപാതക കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് ഭവാനിപ്പുഴയിൽ മൂന്ന് ചാക്കുകെട്ടിലായി യുവതിയുടെയും, പെണ്‍കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യുവതിയെ തലയിൽ വെട്ടിയും അഞ്ച് വയസ്സുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിനു ശേഷം യന്ത്രങ്ങൾ ഉപയോഗിച്ച് ഇരുവരുടെയും തലയറുത്തു മാറ്റുകയും ശരീരഭാഗങ്ങൾ കഷണങ്ങളാക്കി മൂന്ന് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി പുഴയിൽ തള്ളുകയുമായിരുന്നു. അതിനുശേഷം പ്രവത് ദാസ് പശ്ചിമബംഗാളിലേക്ക് തിരിച്ചുപോയി ഒളിവില്‍ കഴിയുകയായിരുന്നു. 20 ദിവസം മുൻപാണ് ഇവർ ജോലിക്കായി അട്ടപ്പാടിയിലെത്തിയത്.
മൃതദേഹങ്ങൾ പൊതിഞ്ഞിരുന്ന ചാക്കുകളിലൊന്നിലെ എഴുത്തുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍, കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ കടയിലേക്ക് സാധനങ്ങൾ എത്തിക്കാൻ ഉപയോഗിച്ച ചാക്കാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന്, തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ചും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ഇതോടെ, അന്വേഷണസംഘം പശ്ചിമബംഗാളില്‍ എത്തുകയായിരുന്നു.