തിരുവനന്തപുരം: വധശ്രമ കേസിൽ തിരുവനന്തപുരം ബിജെപി കൗൺസിലർ സുഗതൻ അറസ്റ്റിൽ. തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ ആണ് പിടിയിലായത്. ഒളിവിലിരിക്കേയാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് സുഗതനെ പിടികൂടിയത്. ഹൈക്കോടതിയിൽ നേരത്തെ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നു. മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് പൊലീസ് പിടികൂടിയത്. സുഗതനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം സുഗതനെ കൻ്റോൻമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വട്ടിയൂർക്കാവ് സ്റ്റേഷനിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് മാറ്റിയത്.
വട്ടിയൂർക്കാവ് വെള്ളക്കടവ് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടിട്ടുണ്ടായ സംഘർഷത്തിലാണ് ഒളിവിലായിരുന്ന സുഗതൻ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. സുഗതൻ്റെ അനുയായികൾ വളഞ്ഞതോടെ ആകാശത്തേക്ക് വെടിവച്ചാണ് വട്ടിയൂർക്കാവ് എസ്എച്ച്ഒയും സംഘവും സുഗതനെ പിടികൂടിയത്. സംഘർഷത്തിൽ എസ്എച്ച്ഒ വിപിനും എസ്ഐ അഭിജിത്തിനും പരിക്കുണ്ട്.
പൊലീസ് വീട്ടിൽ കയറി തന്നെയും മക്കളെയും മർദ്ദിച്ചു എന്നും അസഭ്യം പറഞ്ഞുവെന്നും സുഗതന്റെ ഭാര്യ ആരോപിച്ചു. ജനപ്രതിനിധി എന്ന ബഹുമാനം കൊടുക്കാതെയാണ് പിടിച്ചുകൊണ്ടു പോയത്. സുഗതൻ ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്നു. ഒളിവിലായിരുന്നില്ലെന്നും സുഗതന്റെ ഭാര്യ പറഞ്ഞു.