കോഴിക്കോട്: കുറ്റ്യാടി അരൂർ നീളംപാറ ക്വാറിയിൽ ഖനനം പുനഃരാരംഭിക്കുമ്പോൾ നൂറിലധികം കുടുംബങ്ങൾ പ്രാണ ഭയത്തിലാണ്. ക്വാറി സ്ഥിതി ചെയ്യുന്ന മലയുടെ പല ഭാഗത്തും വിള്ളലുകൾ രൂപപ്പെട്ടു. മഴ കനത്തതോടെ ക്വാറി ഏത് സമയവും തകരുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
പുറമേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നീളംപാറ ക്വാറിക്ക് പഞ്ചായത്തിന്റെയും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയും പ്രവർത്തനാനുമതിയുണ്ട്. പരാതികളുടെയും തുടർച്ചയായ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ ഖനനത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മേഖലയിൽ വീണ്ടും ഖനനം ആരംഭിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. വിലക്ക് ലംഘിച്ച് ഖനനം നടത്തുന്നതിനായി ഹിറ്റാച്ചി ഉൾപ്പെടെയുള്ള യന്ത്രങ്ങളും ക്വാറിയിൽ എത്തിച്ചിട്ടുണ്ട്.
ഭാവിയിലെ അപകട സാധ്യത കണക്കിലെടുത്ത് നിരവധി കുടുംബങ്ങൾ പ്രദേശത്തുനിന്നും വീടൊഴിഞ്ഞുപോയി. എളയടം ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കീഴിലുള്ള ക്വാറിയിൽ പലയിടത്തും ഭൂമിക്ക് വിള്ളൽ വീണിട്ടുണ്ട്. ഭൂമിക്ക് വിള്ളൽ വീണെന്ന പരാതി ലഭിച്ചതിനെ തുടർന്ന് ജിയോളജി വിഭാഗവും പുറമേരി വില്ലേജ് ഓഫീസറും സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന് താഴ്ഭാഗത്ത് വീട് വെച്ച് താമസിക്കുന്നത് സുരക്ഷിതമല്ലെന്ന നിർദേശവും നൽകി.
ജനങ്ങളുടെ ജീവന് ഭീഷണിയായ ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കാതെ ജനങ്ങളോട് മാറിതാമസിക്കാൻ പറയുന്നത് അനീതിയെന്നാണ് നാട്ടുകാരുടെ വാ. 2024ലെ മുണ്ടക്കൈ, വിലങ്ങാട് ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ അന്ന് അപകട സാധ്യത കണക്കിലെടുത്ത് ക്വാറിയുടെ താഴ് ഭാഗത്ത കുടുംബങ്ങളോട് മാറി താമസിക്കാൻ അറിയിച്ചിരുന്നു.
ക്വാറിയിൽ നിന്നും നീക്കം ചെയ്ത ആയിരക്കണക്കിന് ലോഡ് മണ്ണും കൂറ്റൻ ഉരുളൻ കല്ലുകളുമാണ് മലക്ക് മുകളിൽ കുന്നായി കൂട്ടിയിട്ടിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും അവ താഴേക്ക് പതിക്കാം. ഒരു വർഷത്തിനിപ്പുറം വീണ്ടും മഴ ശക്തമാകുമ്പോൾ ഭീതിയിലാണ് പ്രദേശവാസികള്‍. ക്വാറി മാഫിയയുടെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് അധികൃതർ കൂട്ടുനിൽക്കുകയാണെന്നാണ് ഇവർ ആരോപിക്കുന്നത്.