കൊച്ചി: കേരളക്കര ഒന്നടങ്കം ഏറ്റെടുത്ത ഒന്നായിരുന്നു ആവണിയുടെയും ഷാരോണിൻ്റെയും വിവാഹം. അത്യാഹിത വിഭാഗത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെയായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ ജീവിതത്തിലെ വലിയ പ്രതിസന്ധിക്കിടെ ചേർത്തുപിടിച്ചവർക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ആവണി. കഴിഞ്ഞ 21നാണ് ആലപ്പുഴ തുമ്പോളിയില്‍ വിവാഹ ദിനത്തിലുണ്ടായ അപകടത്തിൽ ആവണിക്ക് ഗുരുതര പരിക്കേറ്റത്.
അപകടത്തിന് ശേഷം ആദ്യമായി വിപിഎസ് ലേക്‌ഷോറിന്റെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം വഴി പ്രതികരിക്കുകയായിരുന്നു ആവണി. എല്ലാവരോടും പറഞ്ഞാൽ തീരാത്ത നന്ദിയുണ്ടെന്ന് ആവണി പറയുന്നു. ആപത്തിൽ ചേർന്നു നിന്ന ഭർത്താവ് ഷാരോൺ ആത്മവിശ്വാസം പകർന്ന് ഒപ്പമുണ്ടായിരുന്നു. അപകടമുണ്ടായതോടെ തന്റെ ചിന്ത മുഴുവന്‍ ഷാരോണിനെക്കുറിച്ചായിരുന്നു എന്നു. തന്റെ ജീവിതമോ പോയി, ഷാരോണിന് കൂടി അതുണ്ടാകരുതെന്നാണ് ഓർത്തതെന്നും ആവണി പറയുന്നു.
വിരലുകള്‍ പോലും അനക്കാനാകാത്ത തനിക്ക് ഇനി എഴുന്നേറ്റ് നടക്കാനാകുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലായിരുന്നു. അതുകൊണ്ടാണ് അന്ന് കല്യാണം വേണ്ടെന്ന് പറഞ്ഞ് കരഞ്ഞത്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ ഷാരോൺ നൽകിയ പിന്തുണ വളരെ വലുതാണെന്നും ആരോഗ്യസ്ഥിതി വീണ്ടെടുത്തതിന് ശേഷം ചെറിയ രീതിയില്‍ ഒരു വിവാഹ സല്‍ക്കാരം നടത്തണമെന്ന ആഗ്രഹമുണ്ടെന്നും ആവണി പറഞ്ഞു.
ആവണിയുടെ സ്‌പൈന്‍ ശസ്ത്രക്രിയ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായി. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 9.35ന് ആരംഭിച്ച ശസ്ത്രക്രിയ 12 മണിയോടെയാണ് അവസാനിച്ചത്. ഇടുപ്പെല്ല് കൂടാതെ നട്ടെല്ലിന്റെ പ്രധാനഭാഗമായ എല്‍4 ഭാഗത്താണ് ആവണിക്ക് ഗുരുതര പരിക്കേറ്റത്. ഞരമ്പിനേറ്റ തകരാര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചുവെന്ന് ഡോ. സുദീഷ് കരുണാകരന്‍ വ്യക്തമാക്കി. ന്യൂറോ സര്‍ജറി, എമര്‍ജന്‍സി, അനസ്തേഷ്യ, കാര്‍ഡിയോ തൊറാസിക് എന്നീ വിഭാഗങ്ങളടങ്ങിയ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. സര്‍ജറിക്ക് ശേഷം ആവണി ന്യൂറോ സയന്‍സസ് ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്.
മേക്കപ്പ് ഒരുക്കങ്ങള്‍ക്കായി പോകുന്നതിനിടെ പുലര്‍ച്ചെ മൂന്ന് മണിക്ക് ആവണി സഞ്ചരിച്ച കാര്‍ കുമരകത്ത് അപകടത്തില്‍പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആവണിയെ വിദഗ്ധ ചികിത്സക്കായി വിപിഎസ് ലേക്ഷോറില്‍ എത്തിച്ചപ്പോഴായിരുന്നു കുടുംബത്തിന്റെ ആഗ്രഹപ്രകാരം മുന്‍നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടന്നത്.