എറണാകുളം: വിവാഹദിനത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആവണി ആശുപത്രി വിട്ടു. ഒരുപാട് പേരോട് നന്ദിയുണ്ടെന്നും ആത്മവിശ്വാസം വർധിച്ചുവെന്നും ആവണി പറഞ്ഞു. കഴിഞ്ഞമാസം 21നാണ് വിവാഹത്തിന് മേക്കപ്പിടാൻ പോകുന്ന വഴി കുമരകത്ത് വെച്ച് അപകടമുണ്ടായി ആവണിക്ക് നട്ടെല്ലിന് ഗുരുതര പരിക്കേറ്റത്.
ലേക് ഷോർ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ആവണിയുടെ മുഖത്ത് ചിരി വിടർന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം ഉണ്ടായ അപകടത്തിൽ ആവണിക്ക് വേണ്ടി മലയാളികൾ ഒന്നടങ്കം പ്രാർഥിച്ചു. 12 ദിവസത്തിനു ശേഷം ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വന്ന ആവണി ആദ്യം പ്രതികരിച്ചില്ല. എന്നാൽ പിന്നീട് ആത്മവിശ്വാസത്തോടെ ആവണി സംസാരിച്ചു തുടങ്ങി. ആവണിയുടെ ജീവിതപങ്കാളി ഷാരോണും അമ്മയും കൂടെയുണ്ടായിരുന്നു. ആവണിയുടെ ചികിത്സയുമായി മുന്നോട്ടു പോകുമെന്നും അതിനുശേഷമാകും വിപുലമായ വിവാഹ ചടങ്ങുകളെ കുറിച്ചുള്ള ആലോചനയെന്നും ഷാരോണും പ്രതികരിച്ചു.
വിവാഹത്തിന് മേക്കപ്പിടാനായി കുമരകത്തേക്ക് പോകുമ്പോഴാണ് ആവണിയും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി മരത്തിലിടിച്ച് അപകടമുണ്ടായത്. പരിക്ക് ഗുരുതരമായതിനെ തുടർന്നാണ് ആവണിയെ വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വീട്ടുകാരുടെ ആവശ്യപ്രകാരം നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ച് ആവണിയുടെയും ഷാരോണിന്റെയും വിവാഹം നടന്നിരുന്നു. വിവാഹ സമ്മാനമായി ആവണിയുടെ ചികിത്സ ചെലവ് വിപിഎസ് ലേക്ഷോര്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പൂര്‍ണമായും സൗജന്യമാക്കിയിരുന്നു.