കൊച്ചി: മലയാളി കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കണമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷന്‍ കാതോലിക്കാ ബാവാ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ . കന്യാസ്ത്രീകളെ തടഞ്ഞുവയ്ക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്തവർക്കെതിരെ കേസെടുക്കാൻ ഛത്തീസ്ഗഡ് സർക്കാർ തയാറാകണമെന്നും അല്ലാത്തപക്ഷം മതസ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും വിചാരണ ചെയ്യാൻ അവർ വീണ്ടും രംഗത്തിറങ്ങുമെന്നും കാതോലിക്കാ ബാവാ ഫേസ്ബുക്കില്‍ കുറിച്ചു.
കേസ് റദ്ദാക്കിയാൽ മാത്രമേ കന്യാസ്ത്രീകൾക്ക് നീതി ലഭിച്ചു എന്ന് പറയാനാകൂ എന്ന് കാതോലിക്കാ ബാവാ പറഞ്ഞു.
"ന്യായവിസ്താര സമയത്ത് "അവനെ ക്രൂശിക്ക.. ക്രൂശിക്ക" എന്ന് ആർത്ത് അട്ടഹസിച്ച കൂട്ടർക്ക് സമരായവർ ഇപ്പോഴും സ്വതന്ത്രരായി പുറത്ത് നിൽക്കുകയാണ്," കാതോലിക്കാ ബാവ ഫേസ്ബുക്കില്‍ കുറിച്ചു. കേസ് റദ്ദാക്കിയാൽ മാത്രമേ ആർഷഭാരത സംസ്ക്കാരത്തിനേറ്റ കളങ്കം മായൂ. ചെയ്യാത്ത കുറ്റത്തിനാണ് അവർ ക്രിസ്തുവിനെയും ക്രൂശിച്ചത് എന്നും കാതോലിക്കാ ബാവാ ഫേസ്ബുക്കിൽ പ്രതികരിച്ചു.
ചെയ്യാത്ത കുറ്റത്തിനാണ് അവർ ക്രിസ്തുവിനെയും ക്രൂശിച്ചത്!
9 ദിവസത്തെ അന്യായ തടങ്കലിന് ശേഷം കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമാണ്. ന്യായവിസ്താര സമയത്ത് "അവനെ ക്രൂശിക്ക.. ക്രൂശിക്ക" എന്ന് ആർത്ത് അട്ടഹസിച്ച കൂട്ടർക്ക് സമരായവർ ഇപ്പോഴും സ്വതന്ത്രരായി പുറത്ത് നിൽക്കുകയാണ്. കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തി ആക്രമിക്കുകയും ചെയ്ത തീവ്രമതവാദികൾക്കെതിരെ കേസെടുക്കാൻ ഛത്തീസ്ഗഡ് സർക്കാർ തയാറാകണം. അല്ലാത്തപക്ഷം മതസ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും വിചാരണ ചെയ്യാൻ അവർ വീണ്ടും രംഗത്തിറങ്ങും. ജാമ്യം എന്നത് കേസിലെ സ്വാഭാവിക നടപടി മാത്രമാണ്. കള്ളക്കേസ് റദ്ദാക്കുകയാണ് വേണ്ടത്. അപ്പോൾ മാത്രമേ കന്യാസ്ത്രീകൾക്ക് നീതി ലഭിക്കൂ.. അപ്പോൾ മാത്രമേ ആർഷഭാരത സംസ്ക്കാരത്തിനേറ്റ കളങ്കം മായൂ.. ചെയ്യാത്ത കുറ്റത്തിനാണ് അവർ ക്രിസ്തുവിനെയും ക്രൂശിച്ചത്! പക്ഷേ മൂന്നാം നാൾ നാഥൻ ലോകത്തെ ജയിച്ചു..സത്യമേവ ജയതേ..