പേരൂർക്കടയിലെ ദലിത് സ്ത്രീക്കെതിരായ മോഷണക്കുറ്റാരോപണത്തിൽ വീട്ടുടമയ്‌ക്കെതിരെ കേസെടുത്തതിൽ സന്തോഷമെന്ന് ബിന്ദു. പേരൂർക്കട സ്റ്റേഷനിൽ ദലിത് സ്ത്രീയെ വ്യാജമാല മോഷണക്കുറ്റം ചുമത്തി പിടിച്ചു വെച്ച സംഭവത്തിൽ വീട്ടുടമയ്‌ക്കെതിരെ കേസെടുത്തു. വീട്ടുടമ ഓമന ഡാനിയലിനെതിരെയാണ് കേസെടുത്തത്. ഓമനയുടെ മകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആരോപണ വിധേയായ ബിന്ദു ആവശ്യപ്പെട്ടു. എസ്‌ടി-എസ്‌സി കമ്മീഷനാണ് വീട്ടുടമയ്ക്കെതിരെ കേസ് എടുക്കണമെന്ന നിർദേശം നൽകിയത്.
നഷ്ടപ്പെട്ടു പോയ മാല എവിടെ നിന്ന് കിട്ടിയെന്ന് ഓമന ഡാനിയൽ പറയണം. ഇരുവരേയും അറസ്റ്റ് ചെയ്യണമെന്നും ഇവർക്ക് ഒത്താശ ചെയ്തു കൊടുത്ത പൊലീസ് ഉദ്യോഗസ്ഥരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. "എന്നെ കള്ളക്കേസിൽ കുടുക്കിയതാണ്. എന്നെ വേദനിപ്പിച്ചു. എൻ്റെ ഉപജീവനമാർഗമാണ് ഇല്ലാതാക്കിയത്", ബിന്ദു പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം കൂടി അന്വേഷണ ഉദ്യോഗസ്ഥർ തേടിയിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും വീട്ടുടമസ്ഥയ്ക്കെതിരെയും, ഒത്താശ നൽകിയ പൊലീസുകർക്കെതിരെയും നടപടിയെടുക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം.
ഏപ്രിൽ 23നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. വീട്ടുജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് ബിന്ദുവിന് പേരൂർക്കട സ്റ്റേഷനിൽ നിന്നും ഒരു ഫോൺകോൾ വന്നത്. ജോലി ചെയ്ത വീട്ടിലെ ഉടമയുടെ മാല നഷ്ടപ്പെട്ടെന്ന് പറഞ്ഞായിരുന്നു കോൾ. മാല മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു തറപ്പിച്ച് പറഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ച് ചീത്ത വിളിക്കുകയായിരുന്നു. പിന്നാലെ ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പിന്നാലെ ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭക്ഷണമോ വെള്ളമോ നൽകാതെ പൊലീസ് 20 മണിക്കൂറോളം ബിന്ദുവിനെ കസ്റ്റഡിയിൽ വെച്ചു. കുടുംബത്തെ വിവരം അറിയിക്കാൻ പോലും ബിന്ദുവിനെ പൊലീസ് അനുവദിച്ചില്ലെന്നും ബിന്ദു പറഞ്ഞു. പിന്നീട് മാല കിട്ടിയെന്ന വിവരം പോലും ബിന്ദുവിനെ അറിയിച്ചിരുന്നില്ല. പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. തുടർന്ന് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് വീട്ടുടമയ്‌ക്കെതിരെ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ ഇടപെട്ട സാഹചര്യത്തിലാണ് ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥനിലേക്ക് അന്വേഷണ ചുമതല എത്തിയത്. കേസിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള തീയ്യതി നാളെ അവസാനിക്കും. ഇതിനുപിന്നാലെയായിരിക്കും കേസെടുത്തവർക്കെതിരെയുള്ള നടപടി എന്താണെന്ന് തീരുമാനം പുറത്തുവിടുക.