കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന സംഭവത്തിൽ സർക്കാരിനെതിരെ കൊല്ലപ്പെട്ട ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. രക്ഷാപ്രവർത്തനം നേരത്തെ നടത്തിയിരുന്നുവെങ്കിൽ ബിന്ദുവിന്റെ ജീവൻ രക്ഷിക്കാമായിരുന്നെന്നാണ് വിശ്രുതൻ്റെ പ്രതികരണം. അധികൃതരുടെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥ ഉണ്ടായെന്നും കെട്ടിടത്തിനടിയിൽ ആരുമില്ലെന്ന് പറഞ്ഞത് അധികൃതരുടെ പിഴവ് മറയ്ക്കാനാണെന്നും വിശ്രുതൻ പറഞ്ഞു.
ഇനി ആർക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നാണ് നെഞ്ച് തകർന്നുകൊണ്ട് വിശ്രുതൻ മാധ്യമങ്ങളോട് പറഞ്ഞത്. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞപ്പോൾ വാർഡിൽ നിന്ന് മാറ്റി നിർത്തിയവരുടെ കൂട്ടത്തിൽ ഉണ്ടാകുമെന്നായിരുന്നു അധികൃതർ പറഞ്ഞത്. കോട്ടയം മെഡിക്കൽ കോളേജ് മുഴുവൻ താൻ ഭാര്യയെ തിരഞ്ഞു. നേരത്തെ കണ്ടെത്തുകയായിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്നും വിശ്രുതൻ പറയുന്നു.
ഇത്ര വലിയ അനാസ്ഥയുണ്ടായിട്ടും സർക്കാർ തലത്തിൽ ആരും ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും വിശ്രുതൻ ചൂണ്ടിക്കാട്ടി. മന്ത്രിമാർ ആരും തന്നെ കാണാൻ പോലും വന്നില്ല. സർക്കാർതലത്തിൽ നിന്ന് ആരും ഇതുവരെ അന്വേഷിച്ചിട്ടില്ല. വാർഡിൽ ഉള്ളവർ ഉപയോഗിക്കുന്ന ശുചിമുറി ആയിരുന്നു അതെന്നും ബിന്ദുവിൻ്റെ ഭർത്താവ് പറഞ്ഞു.
നെഞ്ചുലയ്ക്കുന്ന കാഴ്ചയായാണ് ദുരന്തത്തിൽ ജീവൻപൊലിഞ്ഞ ബിന്ദുവിനെ പൊതുദർശനത്തിനെത്തിച്ചപ്പോൾ കണ്ടത്. ബിന്ദുവിൻ്റെ വിയോഗത്തിൽ കരച്ചിലടക്കാനാകാതെ കഴിയുകയാണ് ഉറ്റവരും നാട്ടുകാരും. ബിന്ദുവിൻ്റെ സംസ്കാരം 11 മണിക്ക് തലയോലപ്പറമ്പിലെ വീട്ടിൽ നടക്കും.
തിങ്കളാഴ്ച മകളുടെ ചികിത്സക്ക് വേണ്ടിയാണ് ബിന്ദു ഉമ്മാങ്കുന്നിലെ വീട്ടിൽ നിന്ന് കോട്ടയത്തേക്ക് പോയത്. എന്നാൽ മകളുടെ ശസ്ത്രക്രിയക്ക് ശേഷം ബിന്ദു തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരുന്ന 85 വയസുള്ള അമ്മ സീതാലക്ഷ്മിയെ തേടി എത്തിയത് ഞെട്ടിക്കുന്ന മരണവാർത്ത . വാവിട്ടു കരഞ്ഞ അമ്മയെ ആശ്വസിപ്പിക്കാൻ സമീപവാസികൾക്കും ആയില്ല.
തലയോലപ്പറന്പിലെ തുണിക്കടയിൽ ജീവനക്കാരി ആയിരുന്നു ബിന്ദു . ഭർത്താവ് വിശ്രുതൻ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. മഴക്കാലത്ത് ഭർത്താവിന് ജോലിയില്ലാതെ ആയതോടെ ബിന്ദുവിന്റെ വരുമാനം മാത്രമായിരുന്നു അഞ്ചംഗ കുടുംബത്തിന്റെ ആശ്രയം. ദാരിദ്ര്യത്തിന് നടുവിൽ ഏറെ കഷ്ടപ്പെട്ടാണ് മക്കളെ പഠിപ്പിച്ചത്.