

തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റിയിൽ പി.സി. ജോർജിനും ഷോൺ ജോർജിനും വിമർശനം. ക്രൈസ്തവ സഭകളെ ഒന്നടങ്കം വിമർശിച്ചത് തെറ്റെന്ന് കോർ കമ്മിറ്റി യോഗത്തിൽ നേതാക്കൾ. ഷോൺ ജോർജിൻ്റെ നടപടി തെറ്റെന്ന് അനൂപ് ആൻ്റണി വിമർശിച്ചു. ബിജെപിയുമായി സഹകരിക്കുന്ന സഭകളുണ്ടെന്നും അങ്ങനെയുള്ളപ്പോൾ സഭകളെ ഒട്ടാകെ വിമർശിച്ചത് ശരിയായില്ലെന്നും കോർ കമ്മിറ്റി.
പാർട്ടി അറിവോടെയാണോ ഷോൺ ജോർജും പി.സി. ജോർജും വിമർശനം നടത്തിയതെന്ന് കോർ കമ്മിറ്റി യോഗത്തിൽ ഒരു വിഭാഗം ചോദിച്ചു. എന്നാൽ സഭയെ അല്ല ദീപികയിലെ ലേഖനങ്ങൾക്കെതിരെയാണ് വിമർശനം നടത്തിയതെന്നാണ് ഇരുവരും മറുപടി നൽകിയതെന്ന് നേതൃത്വം പറഞ്ഞു.
കഴിഞ്ഞ ദിവസം കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ എത്തി മാർ റാഫേൽ തട്ടിലുമായി ഷോൺ കൂടിക്കാഴ്ച നടത്തിയിരുന്നു. സഭയുടെ നിലപാട് അല്ല ദീപിക ദിനപത്രത്തിൽ വരുന്നതെന്നും ദീപികയ്‌ക്ക് എതിരായ വിമർശനം തുടരുമെന്നുമാണ് ഷോൺ ജോർജ് പറഞ്ഞത്.
ശോഭാ സുരേന്ദ്രൻ്റെ ശബ്ദ രേഖയിൽ നടപടി വേണമെന്ന് വൈസ് പ്രസിഡൻ്റ് കെ. സോമൻ ആവശ്യപ്പെട്ടു. പൊതു സമൂഹത്തിനു മുന്നിലും കുടുംബത്തും താൻ നാണം കെട്ടെന്ന് കെ. സോമൻ തുറന്നടിച്ചു. പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രൻ ആലപ്പുഴയിലെ വനിതാ നേതാവ് ബിന്ദു വിനയകുമാറിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നത് വിവാദമായിരുന്നു. പാലക്കാട്ട് പണം കൊടുത്ത് ആളെ വിട്ടത് ബിന്ദുവെന്നായിരുന്നു ആരോപണം.