തിരുവനന്തപുരം: നെട്ടയത്തെ സംഘർഷത്തിൽ ബിജെപി സിപിഐഎം പ്രവർത്തകർക്ക് എതിരെ കേസ് എടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 80 പേർക്ക് എതിരെയാണ് കേസ്. ആയുധങ്ങൾ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതുൾപ്പെടെ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തി. പൊലീസിൻ്റെ കൃത്യനിർവഹണത്തിന് തടസം നിന്നുവെന്നും പൊലീസുകാരെ ആയുധങ്ങളുപയോഗിച്ച് കയ്യേറ്റം ചെയ്തുവെന്നും ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിക്കൊണ്ടാണ് കേസ്.
സിപിഐഎം പ്രവർത്തകൻ ബിജെപി പ്രവർത്തകയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയെന്ന് ആരോപിച്ചാണ് സംഘർഷം ആരംഭിച്ചത്. രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രശ്നം രാഷ്ട്രീയമായി ഏറ്റെടുക്കുകയായിരുന്നു. പിന്നീടത് സിപിഐഎം - ബിജെപി സംഘർഷം എന്ന രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. പൊലീസ് ഇടപെട്ടിട്ട് പോലും സ്ഥിതിഗതികൾ ശാന്തമാക്കാൻ ആദ്യഘട്ടത്തിൽ സാധിച്ചിരുന്നില്ല.
സംഘർഷത്തിൽ മാധ്യമപ്രവർത്തരെയും ബിജെപി പ്രവർത്തകർ ആക്രമിച്ചിരുന്നു. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയോടും പ്രതിഷേധക്കാർ കയർത്ത് സംസാരിച്ചു. മാധ്യമപ്രവർത്തകർ വസ്തുതാപരമായ വാർത്ത നല്‍കിയില്ലെന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകർ ആക്രമിക്കാനെത്തിയത്. തങ്ങളുടെ ഭാഗം മാത്രം റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു ബിജെപി പ്രവർത്തകരുടെ വാദം.