ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് കൊള്ളയുമായി ബന്ധപ്പെട്ട് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന നിർണായക ശബ്ദരേഖ പുറത്ത്. പ്രധാനമന്ത്രിയുടെ റോഡ് ഷോയുടെയും കട്ടൗട്ട് നിർമാണത്തിന്റെയും മറവിൽ നടന്ന ലക്ഷങ്ങളുടെ പണത്തട്ടിപ്പ് വ്യക്തമാക്കുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കമ്മീഷൻ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി അംഗം ജില്ലാ നേതാവുമായി സംസാരിച്ച നിർണയാക ശബ്ദരേഖയുടെ വിവരങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. 'എണ്ണായിരം പീസ് ഡൈ കട്ട് അടിക്കുമ്പോൾ എട്ടു രൂപ നമുക്കും എട്ടു രൂപ അവർക്കുമായി ഭാഗിക്കാം. ഡൈ കട്ട് അല്ലാത്ത സ്‌ക്വയർ ബോർഡ് അടിക്കുമ്പോഴും എട്ടുരൂപവീതം പരസ്പരം വീതിക്കാം. മൊത്തത്തിൽ പതിനാല് ലക്ഷത്തിന്റെ ബിൽ വരും. അങ്ങനെ ബിൽ സെറ്റ് ചെയ്യണേ. സ്‌ക്വയർ ബോർഡിൻറെ ബില്ലിൽ നമ്മൾ കൊടുത്തതല്ലാതെ ഒരു കുറഞ്ഞ ഇൻവോയിസ് കൂടെ വെച്ച് സെറ്റ് ആക്കാം' എന്നാണ് ശബ്ദരേഖയിലുള്ളത്.
ഒരു ദിവസം 27 മണിക്കൂർ കാർ ഓടിയെന്ന് വ്യാജ ബില്ല് ചമച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായും കണ്ടെത്തി. ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് പാർട്ടിക്കുള്ളിലെ ഈ വൻ തട്ടിപ്പ് കൈയോടെ പിടികൂടിയത്. തിരുവനന്തപുരം നോർത്ത് മണ്ഡലത്തിലെ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള 'ഡിഎൻ ടൂർസ്' സമർപ്പിച്ച യാത്രാ ബില്ലുകളിലാണ് ഈ അവിശ്വസനീയമായ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.