
പത്തനംതിട്ട: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി നിതിൻ എസ്. ശിവ. പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ഉദ്യോഗസ്ഥർ സന്ദീപ് വാര്യരുടെ മൂക്ക് അടിച്ച് പൊളിക്കണമായിരുന്നു എന്ന് നിതിൻ എസ്. ശിവ പറഞ്ഞു. കഴിഞ്ഞ ശബരിമല സമരകാലത്ത് സന്ദീപ് വാര്യർ പുതപ്പിനടിയിൽ ആയിരുന്നു. 10 ദിവസം പോലും വൃതം നോക്കാൻ പറ്റാത്തവനാണ്. നെയ്തേങ്ങ ഉപയോഗിച്ച് സന്ദീപിന്റെ നേതൃത്വത്തിൽ ദേവസ്വം കമ്മീഷണർ ഓഫീസറുടെ ജനൽ എറിഞ്ഞുപൊട്ടിച്ചിരുന്നു എന്നും നിതിൻ എസ്. ശിവ പറഞ്ഞു.
പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ സന്ദീപ് വാര്യരെ റിമാൻഡ് ചെയ്തിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് സന്ദീപ് വാര്യര്‍. പതിനേഴ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനാണ് രണ്ടാംപ്രതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് അഞ്ചാം പ്രതിയാണ്. പൊതുമുതല്‍ നശിപ്പിച്ചുവെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.
ശബരിമല സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനംതിട്ട ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയായിരുന്നു. അതിനിടെ ജയിലിൽ കഴിയുന്ന കോൺഗ്രസ് നേതാക്കളെ കാണാൻ പാലക്കാട് എംഎൽഎ രാഹുൽ മാങ്കുട്ടത്തിലും എത്തിയിരുന്നു. കൊട്ടാരക്കര സബ് ജയിലിലാണ് എത്തിയത്.