നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം; കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് തുടരുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു
നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം; കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍
Published on
Updated on

തിരുവനന്തപുരം: ‍കണ്ണൂർ അഞ്ചരക്കണ്ടിയിൽ മെഡിക്കൽ കോളേജിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അധികാരത്തിന്റെ തണലില്‍ ഇത്തരം സ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകള്‍ കാണിക്കുന്ന ധിക്കാരത്തിന് കുടപിടിക്കുകയാണ് സര്‍ക്കാര്‍. നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് തുടരുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.

പ്രസ്താവനയുടെ പൂർണരൂപം

"ജാതിയുടെ പേരിലും നിറത്തിന്റെ പേരിലും അധിക്ഷേപം നേരിട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. നവോത്ഥാനത്തെക്കുറിച്ച് വാചാലരാകുന്ന പിണറായി സര്‍ക്കാര്‍ സ്വന്തം നാട്ടിലെ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന ഇത്തരം ക്രൂരതകള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ്. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം സംഭവിച്ചിട്ട് അധികകാലമായില്ല. കോളേജധികൃതരുടെ മൗനാനുവാദത്തോടെയുള്ള പീഡനമായിരുന്നു അതിനും കാരണം.

നിതിന്‍ രാജിന് നേരിടേണ്ടി വന്ന ജാതി അധിക്ഷേപങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. രണ്ട് അധ്യാപകരെ സസ്‌പെന്റ് ചെയ്തതുകൊണ്ടുമാത്രം കാര്യമില്ല. ഉത്തരവാദികളായവരെയെല്ലാം കണ്ടെത്തി തക്കതായ ശിക്ഷ നല്‍കുക തന്നെ വേണം. കേരളത്തില്‍ ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന വിവേചനത്തിന്റെയും പീഡനത്തിന്റെയും ഒടുവിലത്തെ ഉദാഹരണമാണ് നിതിന്‍ രാജിന്റെ മരണം.

ഒരു വിദ്യാര്‍ഥിക്ക് തന്റെ പഠനകാലത്ത് ജാതീയമായ അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളും നേരിടേണ്ടി വരുന്നു എന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പാവപ്പെട്ട വിദ്യാര്‍ഥിയുടെ മരണത്തിനു മറ്റു കാരണങ്ങള്‍ കണ്ടെത്തുന്നവര്‍ കേസ് ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. നിതിന്‍ രാജിന്റെ കുടുംബത്തിന് അര്‍ഹമായ നീതി ഉറപ്പാക്കാന്‍ ഉന്നതതല അന്വേഷണം അനിവാര്യമാണ്. കേവലം ഒരു ആത്മഹത്യ എന്ന നിലയില്‍ ഇതിനെ ഒതുക്കിത്തീര്‍ക്കാന്‍ അനുവദിക്കില്ല.

കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസും സര്‍ക്കാരും തുടരുന്നതെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കും. പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം. കേരളത്തിനു പുറത്ത് ഏതെങ്കിലും സംസ്ഥാനത്താണ് ഇത്തരമൊരു സംഭവമെങ്കില്‍ ശക്തമായി പ്രതിഷേധിക്കുന്ന ഇടതുപക്ഷവും കോണ്‍ഗ്രസ്സും കേരളത്തിലുണ്ടായ ക്രൂരമായ ജാതി പീഡനത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. നിതിന്‍ രാജിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം".

Related Stories

No stories found.
News Malayalam 24x7
newsmalayalam.com