കണ്ണൂർ: ബിഎല്‍ഒ അനീഷ് ജോർജിൻ്റെ മരണത്തിൽ പ്രതികരിച്ച് പിതാവ്. മകൻ്റെ മരണകാരണം എസ്ഐആർ ജോലി സമ്മർദം ആണെന്നും, മരണത്തിൽ ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ യാതൊരു ബാധ്യതയുമില്ലെന്നും പിതാവ് പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട് മകൻ കുറേ ദിവസങ്ങളായി ടെൻഷനായി നടക്കുകയായിരുന്നു. അവൻ്റെ സ്വഭാവവും ശീലവും കാരണം വന്നുപോയ ടെൻഷൻ കൊണ്ടാണ് ജീവനൊടുക്കിയതെന്നും പിതാവ് വ്യക്തമാക്കി.
അനീഷ് ജീവനൊടുക്കിയത് സിപിഐഎം നേതാക്കളുടെ സമർദം മൂലമാണ് എന്ന് ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് ആരോപിച്ചിരുന്നു. കാങ്കോൽ-ആലപ്പടമ്പ് സിപിഐഎമ്മിൻ്റെ സെൻ്ററാണ്. കോൺഗ്രസിന് സ്ഥാനാർഥിയെ പോലും നിർത്താൻ പറ്റാത്ത അവസ്ഥയാണ് അവിടെ ഉള്ളത്. മണ്ഡലത്തിൽ ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്ന രീതിയാണ് സിപിഐഎമ്മിനുള്ളത്. അനീഷിനെ സിപിഐഎം നേതാക്കൾ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മാർട്ടിൻ ജോർജ് ചൂണ്ടിക്കാട്ടി.
ബിഎൽഒമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മർദത്തിലാക്കുന്നു എന്ന് സിപിഐഎം നേതാവ് എം.വി. ജയരാജൻ പറഞ്ഞു. ബിഎല്‍ഒയുടെ മരണത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഉദ്യോഗസ്ഥർക്ക് മേൽ അധിക സമ്മർദം ചെലുത്തുന്നു എന്നും, അത് അവസാനിപ്പിക്കാൻ കമ്മീഷൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ജോലിഭാരത്തെ കുറിച്ച് അനീഷ് ജോർജ് ഇന്ന് രാവിലെയും സംസാരിച്ചിരുന്നെന്ന് സുഹൃത്ത് ഷിജു പറഞ്ഞു. ബിഎൽഎമാരുടെ സഹായമില്ലാതെ എസ്ഐആർ ജോലികൾ ചെയ്യേണ്ടി വന്നു. 30 ഓളം ആളുകളെ നേരിട്ട് അറിയില്ലെന്ന് പറഞ്ഞിരുന്നു. ബിഎൽഒ സ്ഥാനത്ത് നിന്ന് മാറ്റാൻ അനീഷ് ആവശ്യപ്പെട്ടിരുന്നെന്നും ഷിജു അറിയിച്ചു.