തൃശൂർ: തൃശൂര്‍ കോര്‍പറേഷനില്‍ മേയറാകാന്‍ ഡിസിസി പ്രസിഡന്റ് പണം ആവശ്യപ്പെട്ടെന്ന ലാലി ജെയിംസിൻ്റെ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും വിജിലൻസിനും പരാതി. ആലപ്പുഴ സ്വദേശി വിമൽ കെ.കെയാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. ലാലി ജെയിംസിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം.
തനിക്ക് അർഹതപ്പെട്ടതാണ് മേയർ പദവി എന്ന് പൊതുജനങ്ങൾക്കും അറിയാവുന്ന കാര്യമാണെന്ന് ലാലി ജെയിംസ് നേരത്തെ ആരോപിച്ചിരുന്നു. മൂന്ന് ദിവസം മുൻപ് നേതാക്കൾ വിളിച്ചിരുന്നു. ടേം വ്യവസ്ഥയ്ക്ക് താല്പര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. മേയർ സ്ഥാനം പങ്കുവെക്കേണ്ട പോസ്റ്റ് അല്ലെന്നും ടേം വ്യവസ്ഥ ആണെങ്കിൽ മറ്റാർക്കെങ്കിലും കൊടുത്തോ എന്ന് പറഞ്ഞുവെന്നും ലാലി ജെയിംസ് വ്യക്തമാക്കി.
മേയർ സ്ഥാനം തനിക്ക് അർഹതപ്പെട്ടതാണെങ്കിൽ ആ പദവി തനിക്ക് തന്നെ ലഭിക്കും. ഇനി ലഭിച്ചില്ലെങ്കിൽ കോൺഗ്രസിൽ നിന്നും വിട്ടുപോകില്ലെന്നും, പാർട്ടി തനിക്ക് ജീവൻ ആണെന്നും, തൻ്റെ ഏതെങ്കിലും ഒരു അഭിപ്രായപ്രകടനം കൊണ്ട് പാർട്ടിക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും ലാലി ജെയിംസ് പറഞ്ഞു. അതേസമയം, താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ച വരുന്നവരെ കോൺഗ്രസ് തഴയുന്നുവെന്നും, തൻ്റെ കയ്യിൽ പണമില്ലെന്നും, പണം നൽകി പാർട്ടിയെ സഹായിക്കാൻ കഴിയുന്നവരെയാണോ പരിഗണിക്കുന്നത് എന്ന് അറിയില്ലെന്നും ലാലി ജെയിംസ് ചൂണ്ടിക്കാട്ടിയിരുന്നു.