വയനാട്: മാനന്തവാടിയിലും പൊലീസ് അതിക്രമത്തിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാക്കൾ. തലപ്പുഴ സിഐ ആയിരുന്ന പി. കെ. ജിജീഷ് , എസ്ഐ പി. ജെ. ജിമ്മി എന്നിവർക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2020 ൽ കോവിഡ് കാലത്ത് മാസ്ക് ശരിയായി ധരിക്കാത്തിന് പൊലീസ് ക്രൂരമായി മർദിച്ചുവെന്നാണ് യുവാക്കൾ പറയുന്നത്.
മാനന്തവാടി സ്വദേശികളായ ഇക്ബാലുദ്ദീൻ, ഷമീർ എന്നിവർക്കാണ് ക്രൂരമർദനം ഏൽക്കേണ്ടിവന്നത്. ആക്രമണത്തിൽ മുഖത്തെ എല്ല് പൊലീസ് ഇടിച്ച് തകർത്തെന്നും ഇക്ബാലുദ്ദീൻ പറഞ്ഞു. പരാതി നൽകിയതിനെ തുടർന്ന് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്നും കാപ്പ ചുമത്താൻ ശ്രമിച്ചെന്നും യുവാക്കൾ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
സിഐ പി. കെ. ജിജീഷിനെതിരെ കോഴിക്കോടും കാസർകോടും മർദന ആരോപണങ്ങളുണ്ട്. കോഴിക്കോട് നടക്കാവ് സിഐ ആയിരിക്കെ പി. കെ. ജിജീഷ് യുവമോർച്ച പ്രവർത്തകനെ മർദിച്ചതായി പരാതി ഉണ്ട്. നിലവിൽ കാസർഗോഡ് കുമ്പള സ്റ്റേഷനില്‍ ഉള്ള ജിജീഷ് മണല്‍ക്കടത്ത് ആരോപിച്ച് ഒരാളെ മർദിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.