

തിരുവനന്തപുരം: പിഎസ്‌സിയുടെ ലിഫ്റ്റ് ഓപ്പറേറ്റർ പരീക്ഷയിൽ റാങ്ക് നേടിയിട്ടും ജോലി ലഭിക്കാതെ ഉദ്യോഗാർഥികൾ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും നിലവിൽ ഒഴിവുകളില്ലെന്നും, പുതിയ തസ്തികകൾ സൃഷ്ടിച്ചില്ലെങ്കിൽ നിയമനം ലഭിക്കാനുള്ള സാധ്യത കുറയുമെന്നുമാണ് ഉദ്യോഗാർഥികളുടെ ആശങ്ക. 2017ലെ റാങ്ക് ലിസ്റ്റ്, തസ്തികകൾ ഇല്ലാത്തത് കാരണം റദ്ദാക്കിയിരുന്നു. വിഷയത്തിൽ സർക്കാരിൻ്റെ അടിയന്തിര ഇടപെടൽ വേണം എന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
2024ൽ വിജ്ഞാപനം പുറത്തിറക്കി, 2025ൽ പരീക്ഷയും 2026ൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ച, ലിഫ്റ്റ് ഓപ്പറേറ്റർ നിയമനത്തിൽ, എറണാകുളത്ത് ആറുപേരും ആലപ്പുഴയിലും കൊല്ലത്തും രണ്ട് പേർ വീതവുമാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. എന്നാൽ മൂന്ന് ജില്ലകളിലുമായി നിലവിൽ വളരെ കുറച്ച് ഒഴിവുകൾ മാത്രമാണുള്ളതെന്നും, അത് ഭിന്നശേഷി സംവരണ വിഭാഗത്തിനായി മാറ്റിവെച്ചിരിക്കുന്നതിനാൽ, പൊതുവിഭാഗത്തിൽ നിന്നുള്ള റാങ്ക് ഹോൾഡേഴ്സിന്, നിയമന സാധ്യതയില്ലെന്ന മറുപടിയാണ് പിഎസ്‌സിയിൽ നിന്ന് ലഭിച്ചതെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
കളമശ്ശേരി മെഡിക്കൽ കോളേജിൽ 19 ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ലിഫ്റ്റ് ഓപ്പറേറ്റർമാർ ഇല്ല. കാക്കനാട്, തൊടുപുഴ മിനി സിവിൽ സ്റ്റേഷനുകൾ ഉൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ലിഫ്റ്റുകൾ ഉണ്ടായിട്ടും തസ്തികകൾ സൃഷ്ടിച്ചിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ഒഴിവുകൾ പിഎസ്‌സിയിലേക്ക് റിപ്പോർട്ട് ചെയ്യാത്തതിനാൽ ഇപ്പോൾ ഓരോ സർക്കാർ ഓഫീസുകളിലും കയറിയിറങ്ങി ഒഴിവുകളെക്കുറിച്ച് അന്വേഷിക്കേണ്ട അവസ്ഥയിലാണ് ഉദ്യോഗാർഥികൾ. 2017ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പലർക്കും നിയമനം ലഭിക്കാതെ ലിസ്റ്റിന്റെ കാലാവധി അവസാനിച്ച അനുഭവം ഉണ്ടായിട്ടുണ്ട്. അത് ഇനി ആവർത്തിക്കരുതെന്നും, തസ്തികകൾ സൃഷ്ടിച്ച് റാങ്ക് ഹോൾഡേഴ്സിന് നിയമനം നൽകണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം.