തിരുവനന്തപുരം: ചികിത്സാ പിഴവ് പരാതിയെ തുടർന്ന് സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ കേസ്. മേനംകുളം സ്വദേശി ഷീബ പ്രമോദിൻ്റെ പരാതിയിൽ ആണ് കേസെടുത്തത്. ഡിസംബർ 3നാണ് ഷീബ വയറു വേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. സ്കാനിങ്ങിൽ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് നിർദേശിക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിൻ്റെ ഒരു ഭാഗം ഉണങ്ങാതെ പഴുത്തെന്നും വേദന കൂടിയതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിവിൻ്റെ ഒരു വശത്തു കൂടി നൂല് പുറത്തേക്ക് വന്നതായി കണ്ടെത്തിയത്. ഇതോടെയാണ് വയറിനുള്ളിൽ പഞ്ഞിയും തുണിയും ഉണ്ടെന്ന് കണ്ടെത്തുന്നത്. തുടർന്ന് ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുക്കുകയായിരുന്നു.
ആശുപത്രിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്ന് ഷീബ പറഞ്ഞിരുന്നു. തുടർന്നാണ് പരാതി നൽകിയത്. അതേസമയം തുണി എങ്ങനെ വയറ്റിൽ പോയെന്നു അറിയില്ലെന്നായിരുന്നു ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വിശദീകരണം. മറ്റു ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ പോയതാകാമെന്നും ഡോക്ടറുടെ അവകാശപ്പെട്ടിരുന്നു.