പാലക്കാട്: പിരായിരിയിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ കേസെടുത്ത് പൊലീസ്. വഴി തടഞ്ഞെന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ന്യായ വിരുദ്ധമായി സംഘം ചേർന്ന് വഴി തടഞ്ഞ് വാഹനത്തിന് കേടുപാട് വരുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഡിവൈഎഫ്, ബി ജെ പി പ്രവർത്തകർക്ക് എതിരെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പരാതി.
ലൈംഗിക പീഡന ആരോപണങ്ങൾക്ക് ശേഷം ആദ്യമായായിരുന്നു രാഹുൽ പരസ്യ അറിയിപ്പുള്ള ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്. പാലക്കാട് പിരായിരി പഞ്ചായത്തിലെ പൂഴിക്കുന്നം കോൺക്രീറ്റ് റോഡിൻറെ ഉദ്ഘാടനത്തിന് രാഹുൽ എത്തിയതിനു പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനം തടഞ്ഞു പ്രതിഷേധിക്കുകയായിരുന്നു.
യുഡിഎഫ് പ്രവർത്തകർ രാഹുലിന് സംരക്ഷണം ഒരുക്കാൻ എത്തിയതോടെയാണ് സംഘർഷo രൂക്ഷമായത്. പൊലീസ് എത്തി പ്രതിഷേധക്കരെ മാറ്റിയതോടെ രാഹുൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പിന്നാലെ ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി എത്തി.വഴിയിൽ ഉടനീളം എംഎൽഎ ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധത്തിനെതിരെ കൊലവിളി മുദ്രാവാക്യമുയർത്തി കോൺഗ്രസ്സ് പ്രവർത്തകർ പിരായിരിയിൽ പ്രതിഷേധ പ്രകടനം നടത്തി.