കാസർഗോഡ്: കാസർഗോഡ് വിദ്യാർഥിയുടെ കർണപുടം തകർത്ത സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കുണ്ടംക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്‌മാസ്റ്റർ എം. അശോകനെതിരെ ബേഡകം പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
കഴിഞ്ഞ ദിവസം സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുട്ടികളെ ഒരു കാരണവശാലും ഉപദ്രവിക്കാൻ പാടില്ലെന്ന് പറഞ്ഞ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് കാസർഗോഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് ചുമതല നൽകുകയും ചെയ്തു.
അസംബ്ലിക്കിടെ കാൽ കൊണ്ട് ചരൽ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിക്കാനിടയായ സംഭവം. അസംബ്ലി കഴിഞ്ഞതിന് പിന്നാലെ അധ്യാപകന്‍ മർദിക്കുകയായിരുന്നുവെന്ന് വിദ്യാർഥി പറഞ്ഞു. പത്താം ക്ലാസ് വിദ്യാർഥി അഭിനവ് കൃഷ്ണയ്ക്കാണ് അധ്യാപകൻ്റെ മർദനത്തില്‍ പരിക്കേറ്റത്. വിദ്യാർഥിയുടെ മാതാപിതാക്കള്‍ പൊലീസിലും ബാലാവകാശ കമ്മിഷനിലും പരാതി നല്‍കിയിരുന്നു. അതേസമയം, വിദ്യാർഥിയുടെ വീട് ഇന്ന് ബാലാവാകാശ കമ്മീഷനംഗം സന്ദർശിക്കും.