തൃശൂർ: ഇരിങ്ങാലക്കുട കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൽ മുൻ മേൽശാന്തിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ബീന കൃഷ്ണകുമാറിനെ എൻഎസ്എസിൽ നിന്നും പുറത്താക്കി. കഴിഞ്ഞ ദിവസം ചേർന്ന എൻഎസ്എസ് യോഗത്തിലാണ് തീരുമാനം.
അതേസമയം മുൻ ഭരണസമിതി സെക്രട്ടറി ജലജ എസ് മേനോനെ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മർദനം നടന്ന ശേഷം ആറ് തവണ പരാതിപ്പെട്ടിട്ടും കേസെടുക്കാതിരുന്ന പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെയാണ്. എൻഎസ്എസ് അംഗങ്ങളായിരുന്ന ബീന കൃഷ്ണകുമാറും സുമോ ഗോപി ദാസും ജലജ എസ്. മേനോനെ മർദിച്ച സംഭവത്തിലാണ് നടപടി. എൻഎസ്എസ് ക്ഷേത്രം കയ്യേറാൻ ശ്രമിച്ചതും ക്ഷേത്രത്തിലെ ജാതി വിവേചനം എതിർത്തതിനുമാണ് തന്നെ മർദിച്ചത് എന്നായിരുന്നു ജലജയുടെ ആരോപണം.
കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രവും ദേവസ്വം സ്വത്തുക്കളും എൻഎസ്എസ് കയ്യേറാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തെ ശരിവെയ്ക്കുന്ന തെളിവുകൾ ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. ഉടമസ്ഥരായ ചാഴൂർ കോവിലകവുമായി ഉണ്ടാക്കിയ കരാറിനെ മറികടന്ന് എൻഎസ്എസിന്റെ പേരിലേക്ക് ക്ഷേത്രം കൈമാറ്റം ചെയ്യാനുള്ള നീക്കങ്ങളാണ് നടന്നത്. കോവിലകത്തിന്റെ പേരിൽ അടച്ച് വന്നിരുന്ന നികുതികളും ബില്ലുകളും സംഘടനയുടെ പേരിലേക്ക് മാറ്റാൻ കരയോഗം സെക്രട്ടറി റവന്യൂ വകുപ്പിന് നൽകിയ അപേക്ഷയുടെ പകർപ്പ് ലഭിച്ചു. ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻഎസ്എസ് അംഗങ്ങൾ തന്നെ കോവിലകത്തിന് നൽകിയ പരാതിയും പുറത്തുവിട്ടു.