
കൊച്ചി: ഭാരത കത്തോലിക്കാ സഭയ്ക്ക് വത്തിക്കാൻ്റെ പുതിയ അംഗീകാരം. ഒരു മലയാളിയെ കൂടി ആഗോള കത്തോലിക്കാ സഭയുടെ അൾത്താര വണക്കത്തിനായി ഉയർത്തുകയാണ്. നവംബർ 8ന് വത്തിക്കാനിൽ മാർപാപ്പ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും.
കത്തോലിക്കാ സഭയിൽ വിശുദ്ധ പദവിക്ക് തൊട്ടു താഴെയുള്ള പദവിയാണ് വാഴ്ത്തപ്പെട്ടവൾ എന്നത്. ഭാരത കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയും കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ് (സിടിസി ) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയുമാണ് ദൈവദാസി മദർ ഏലീശ്വ.
ധന്യയായ മദര്‍ ഏലീശ്വയുടെ മധ്യസ്ഥത്താല്‍ സംഭവിച്ച അത്ഭുതം വൈദ്യശാസ്ത്രപരമായും ദൈവശാസ്ത്രപരമായും കാനോനികമായും വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി നിയോഗിച്ച വിദഗ്ധര്‍ അംഗീകരിച്ചിരുന്നു. ഇത് മാർപാപ്പയ്ക്ക് സമര്‍പ്പിച്ചിരുന്നു.
ഇത് പാപ്പ കൂടി അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് മദർ ഏലീശ്വ ഉയര്‍ത്തപ്പെടുന്നത്. നവംബർ 8ന് വല്ലാർപ്പാടം ബസലിക്കയിലും പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കും. മാർപാപ്പയുടെ അംഗീകാരം സ്ഥിരീകരിക്കുന്ന കത്ത് ന്യൂസ് മലയാളത്തിന് ലഭിച്ചു.